പെരുന്നാൾ അവധി: ഷെങ്കൻ വിസക്ക് വൻതിരക്ക്
പുതിയ അപേക്ഷകർക്ക് രക്ഷയില്ല, ഒക്‌ടോബർ വരെ ഇനി കാത്തിരിക്കണം
ദുബൈയിൽ നിന്നും ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്. ബലിപെരുന്നാളും സ്‌കൂൾ വേനലവധിയും ഒരുമിച്ചു വരുന്നതാണ് തിരക്കേറാൻ കാരണം. പുതിയ അപേക്ഷകൾ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് എംബസികളുടെ തീരുമാനം. ഒറ്റ വിസയിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാമെന്നതാണ് കൂടുതൽ പേരേയും ഷെങ്കൻ വിസയെടുക്കാൻ പ്രേരിപ്പിക്കുന്നത്.
യു.എ.ഇയിൽ ഷെങ്കൻ വിസ നടപടികൾക്കായുള്ള സമയ ദൈർഘ്യം കുറച്ചിട്ടുണ്ട്. എങ്കിലും മുഴുവൻ സ്ലോട്ടുകളും ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞതായി ജലാദരി ബ്രദേഴ്‌സ് ഹോളിഡേ ഇൻറർനാഷനൽ ട്രാവൽ സർവിസസ് മാനേജർ മിർ വസിം രാജ പറഞ്ഞു. എണ്ണമറ്റ ഫോൺ കോളുകളും ഇ-മെയിൽ സന്ദേശങ്ങളുമാണ് ഷെങ്കൻ വിസയുമായി ബന്ധപ്പെട്ട് നിത്യവും വരുന്നതെന്ന് പ്രമുഖ ട്രാവൽ ഏജൻസികൾ അറിയിച്ചു.
400 ദിർഹം അധികം നൽകി താമസക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്രീമിയം വിസ സേവനങ്ങളും ഇപ്പോൾ ലഭ്യമല്ല. അപോയിൻമെൻറിനായി മാത്രം ഇരട്ടി തുക നൽകാൻ പലരും തയ്യാറാണ്. 5,000 ദിർഹമോ അതിന് മുകളിലോ ശമ്പളം ഉള്ളവർക്കാണ് നിലവിൽ യു.എ.ഇയിൽ വിസ അനുവദിക്കുന്നത്. ചിലർ നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നതിനാൽ വിസ ലഭിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് ഇപ്പോൾ വിസ ലഭ്യമായത്. ഒരിക്കൽ വിസ അനുവദിച്ചു കഴിഞ്ഞാൽ, ആറു മാസത്തിനുള്ളിൽ ആ രാജ്യത്ത് പ്രവേശിച്ചാൽ മതിയെന്നാണ് ചട്ടം. ദുബൈയിൽ നിന്ന് ഓരോ വർഷവും വേനലവധിക്ക് പതിനായിരക്കണക്കിന് കുടുംബങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നത്.
Adjust Story Font
16