യു.എ.ഇയിൽ വ്യക്തിഗത വരുമാന നികുതി ഏർപ്പെടുത്തുന്ന കാര്യം തൽകാലത്തേക്ക് പരിഗണിക്കുന്നില്ലെന്ന്
ബിസിനസ് സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി അടുത്തവർഷം ജൂൺ ഒന്ന് മുതൽ നിലവിൽ വരും

യു.എ.ഇയിൽ വ്യക്തികൾക്ക് വരുമാന നികുതി ഏർപ്പെടുത്തുന്ന കാര്യം തൽകാലത്തേക്ക് പരിഗണിക്കുന്നില്ലെന്ന് മന്ത്രി താനി അൽ സയൂദി. എന്നാൽ, കോർപ്പറേറ്റ് നികുതി അടുത്തവർഷം മുതൽ നിലവിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വ്യക്തികളുടെ വരുമാനത്തിനോ, അവരുടെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനോ നികുതി ഏർപ്പെടുത്താൻ യു.എ.ഇ തൽകാലം ഉദ്ദേശിക്കുന്നില്ലെന്നാണ് വിദേശ വാണിജ്യ കാര്യ സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സയൂദി വ്യക്തമാക്കിയത്. ബിസിനസ് സ്ഥാപനങ്ങൾക്കാണ് അടുത്തവർഷം ജൂൺ ഒന്ന് മുതൽ കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നത്. വാർഷിക ലാഭത്തിന്റെ ഒമ്പത് ശതമാനമാണ് കോർപ്പറേറ്റ് ടാക്സ് .
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിയമപ്രകാരമാണ് കോർപറേറ്റ് നികുതി ഈടാക്കുക. 3,75,000 ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭമുള്ള സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. യു എ ഇയിലെ ബിസിനസ് സമൂഹം പോസിറ്റീവായാണ് കോർപറേറ്റ് നികുതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് ഇത്തരം മാറ്റങ്ങൾ നടപ്പാക്കുന്നത്. ഈമാറ്റങ്ങൾ വൈകിയാണ് യു.എ.ഇയിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ 15 ശതമാനം നികുതി ഈടാക്കാൻ സാമ്പത്തിക വികസന കൂട്ടായ്മയിലെ 136 രാജ്യങ്ങൾ കരാർ ഒപ്പിട്ടിരുന്നു. നിലവിൽ ബിസിനസ് രംഗത്ത് ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന രാജ്യമാണ് യു.എ.ഇയെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

