'ഇറാൻ ആക്രമണങ്ങൾ ഇനി യു.എ.ഇക്ക് നേരെ ഉണ്ടാകില്ലെന്ന ഉറപ്പ് വേണം. അർഹമായ നഷ്ടപരിഹാരവും ലഭിക്കണം':ഡോ. അൻവർ ഗർഗാഷ്
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെക്കുറിച്ച് യുഎഇക്ക് ആശങ്കയുണ്ട്

ദുബൈ: ഇറാന്റെ ഭാഗത്ത് നിന്ന് യു.എ.ഇക്ക് നേരെ ഇനി ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകണമെന്നും ജിസിസി രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ കടന്നുകയറ്റങ്ങൾക്കും ആക്രമണങ്ങൾക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ മുഹമ്മദ് ഗർഗാഷ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ മിക്കവാറും എല്ലാ രാജ്യങ്ങളെയും ഇറാൻ ആക്രമിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളെപ്പോലും ഇറാൻ വെറുതെ വിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെക്കുറിച്ച് യുഎഇക്ക് വ്യക്തമായ ആശങ്കകളുണ്ട്. ഇറാൻ അന്താരാഷ്ട്ര തലത്തിൽ അവർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോൾ, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾ മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ യുഎഇക്കും തുല്യ അവകാശമുണ്ടെന്നും ഗർഗാഷ് ഓർമിപ്പിച്ചു. യുഎഇ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായപ്പോൾ അതിനെ കൃത്യമായി പ്രതിരോധിച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ 40 ദിവസത്തെ ആക്രമണങ്ങളിൽ യുഎ.ഇ സമൂഹം ഒറ്റക്കെട്ടായി നിലകൊണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അറബ് സമൂഹം ഇസ്രായേലിനെയാണ് തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നത്. എന്നാൽ ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ അവരുടെ കാഴ്ചപ്പാടുകൾ മാറാൻ സാധ്യതയുണ്ട്. ഇത്തരം നീക്കങ്ങൾ കാരണമാണ് ഇറാനെ ഞങ്ങൾ വിശ്വസിക്കാത്തതും അവരെ പ്രധാന ശത്രുവായി കാണുന്നതെന്നും ഗർഗാഷ് കൂട്ടിച്ചേർത്തു.
Adjust Story Font
16

