Quantcast

ദുബൈയിൽ മലയാളികൾക്കായി രണ്ട് ഈദ്ഗാഹുകൾ

അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിനു സമീപമുള്ള ടാർജറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകും.

MediaOne Logo

Web Desk

  • Published:

    3 April 2024 5:09 PM GMT

ദുബൈയിൽ മലയാളികൾക്കായി രണ്ട് ഈദ്ഗാഹുകൾ
X

ദുബൈ: തുടർച്ചയായ രണ്ടാം വർഷവും യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്ററിനും അൽമനാർ ഇസ്ലാമിക് സെന്ററിനുമായി, മലയാള ഭാഷയിൽ രണ്ടും ഉറുദു, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉൾപ്പെടെ മൊത്തം അഞ്ച് ഈദ് ഗാഹുകൾ നടത്തുവാൻ അനുമതി ലഭിച്ചതായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിനു സമീപമുള്ള ടാർജറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകും. പെരുന്നാൾ ദിനത്തിൽ രാവിലെ 6:06 മണിക്ക് ഈദ് നമസ്‌കാരവും തുടർന്ന് മലയാളത്തിൽ ഈദ് പ്രഭാഷണവും നടക്കും.

നാലു പതിറ്റാണ്ടായി യു.എ.ഇ.യുടെ പൊതുമണ്ഡലത്തിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്ററിന് നൽകിയ ഈ അംഗീകാരത്തിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിനും ദുബൈ മതകാര്യ വകുപ്പ് മേധാവി അഹമദ് ദർവീശ് അൽമുഹൈരി, ഡയരക്ടർ ഡോ. ഉമർ മുഹമ്മദ് അൽകാത്തിബ് തുടങ്ങിയവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

2010 മുതലാണ് അൽമനാർ ഇസ്ലാമിക് സെന്ററിൽ ആദ്യമായി മലയാളത്തിൽ ഈദ്ഗാഹ് ആരംഭിച്ചത്. ജനബാഹുല്യം നിമിത്തമാണ് പുതിയൊരു ഈദ്ഗാഹിന് പരിശ്രമിച്ചതെന്നും ദേര, ഖിസൈസ്, മുഹൈസിന, ഷാർജ ഭാഗങ്ങളിലുള്ളവർക്ക് ഖിസൈസ് ഈദ്ഗാഹ് വലിയ ഉപകാരപ്രദമാവുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ഖിസൈസ് സോനാപൂരിൽ നടക്കുന്ന ഉറുദു ഭാഷയിലെ ഈദ് ഗാഹിന് ഹാഫിസ് നഈമുള്ളാഹ് സനാബുലിയും ബർഷയിൽ എൻ.ജി.എസ് സ്‌കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ഈദ്ഗാഹിന് അയാസ് ഹൗസിയും ഖിസൈസ് ക്രെസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ തമിഴ് ഭാഷയിൽ നടക്കുന്ന ഈദ് ഗാഹിന് ശൈഖ് മുഫാരിസ് താജുദ്ദീൻ നേതൃത്വം നൽകും.

1979ൽ ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച ഇന്ത്യൻ ഇസ്ലാഹി സെന്ററിന് മുഴുവൻ എമിറേറ്റുകളിലുമായി 10 ശാഖ കമ്മിറ്റികൾ നിലവിലുണ്ട്. മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാഹി സെന്റർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തി വരുന്നു. ദുബൈയിലെ അന്താരാഷ്ട്ര സമാധാന സമ്മേളത്തിന് തുടക്കം കുറിച്ച ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അധ്യാപനങ്ങൾ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനായി വിവിധ സംരംഭങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നു.

വിവിധ സ്ഥലങ്ങളിൽ നടക്കുന്ന വ്യതസ്ത വിദ്യാഭ്യാസ സംരംഭങ്ങൾ, വിജ്ഞാന പ്രദമായ പൊതുപ്രഭാഷണങ്ങൾ, പഠന സെഷനുകൾ, ഖുർആൻ വിജ്ഞാന പരീക്ഷകൾ തുടങ്ങിയവ ആയിരക്കണക്കിന് വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവരും പ്രയോജനപ്പെടുത്തുന്നു. യു.എ.ഇ.ലുടനീളം സജീവമായ വനിതാവിംഗിന് കീഴിലും വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദുബൈ ദാറുൽ ബിർറ് അൽബിർ സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട് 1500ലേറെ പേർക്ക് ദിനേന ഒരുക്കുന്ന ഇഫ്താർ ഉൾപ്പെടെ ധാരാളം വിവിധ റമദാൻകാല പ്രവർത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

അൽ മനാർ സെന്റർ ചെയർമാൻ ശംസുദ്ധീൻ മുഹിയുദ്ദീൻ, ഹാഫിസ് നഈമുള്ളാഹ് സനാബുലി, ഹുസൈൻ കക്കാട്, അബ്ദുസ്സലാം മോങ്ങം, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ദുസ്സമദ് ആനപ്പടിക്കൽ, ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ പി. എ ഹുസൈൻ ഫുജൈറ, അബ്ദുൽ വാഹിദ് മയ്യേരി, അബ്ദുൽ റഹ്‌മാൻ തെയ്യമ്പാട്ടിൽ, മുഹമ്മദലി പാറക്കടവ്, മുജീബ് വാഴക്കാട്, റഫീഖ് ഇ.എം, അബ്ദുൽ നസീർ പി.എ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story