വിസാ നിയമലംഘനം; പൊതുമാപ്പിന് ശേഷം അറസ്റ്റിലായവർ 6000 പേർ
കഴിഞ്ഞ വർഷം സെപ്തംബർ ഒന്നു മുതൽ വർഷാവസാനം വരെ നാലു മാസമായിരുന്നു പൊതുമാപ്പ്

ദുബൈ: ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പിന് ശേഷവും രാജ്യത്ത് അനധികൃതമായി താമസിച്ചവരെയാണ് അധികൃതർ പിടികൂടിയത്. ഇതിനായി 270ലേറെ പരിശോധനകൾ നടത്തി. പരിശോധന കർശനമായി തുടരുമെന്നും നിയമലംഘകർക്ക് സഹായം നൽകരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ്പ് ഡയറക്ടർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം സെപ്തംബർ ഒന്നു മുതൽ വർഷാവസാനം വരെ നാലു മാസമായിരുന്നു പൊതുമാപ്പ്. ഇക്കാലയളവിൽ നിയമലംഘകർക്ക് റീ എൻട്രി വിലക്ക് ലഭിക്കാതെ രാജ്യം വിടാനോ പുതിയ തൊഴിൽ നേടി നിയമപരമായി രാജ്യത്ത് തുടരാനോ ഉള്ള അവസരമുണ്ടായിരുന്നു. 2,36,000 പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി എന്നാണ് കണക്ക്.
നിയമലംഘകർക്ക് അഭയം നൽകുന്നതും ജോലി നൽകുന്നതും കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നവർക്ക് പതിനായിരം ദിർഹത്തിൽ കുറയാത്ത പിഴ ചുമത്തും. ഔദ്യോഗിക സ്പോൺസറാകാതെ നിയമലംഘകരെ ജോലിക്ക് നിയമിച്ചാൽ അമ്പതിനായിരം ദിർഹമാണ് പിഴ. പിടിക്കപ്പെട്ടവർ ജയിൽശിക്ഷ, നാടുകടത്തൽ, യുഎഇയിൽ പ്രവേശിക്കുന്നതിന് സ്ഥിരം വിലക്ക് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി
Adjust Story Font
16