Quantcast

യഥാര്‍ഥ മരണത്തിന് മുമ്പ്, മരിച്ചുവെന്ന് നിങ്ങളറിയും!

MediaOne Logo

Subin

  • Published:

    2 Jun 2018 5:49 PM IST

യഥാര്‍ഥ മരണത്തിന് മുമ്പ്, മരിച്ചുവെന്ന് നിങ്ങളറിയും!
X

യഥാര്‍ഥ മരണത്തിന് മുമ്പ്, മരിച്ചുവെന്ന് നിങ്ങളറിയും!

നമ്മുടെ ശരീരം ജീവനുണ്ട് എന്നതിന്റെ സൂചനകളെല്ലാം അവസാനിപ്പിച്ചതിന് ശേഷവും ബോധം നില നില്‍ക്കുമെന്നതിന്റെ തെളിവുകളാണ് പഠനത്തില്‍ ലഭിച്ചിരിക്കുന്നത്...

എല്ലാക്കാലത്തും മനുഷ്യനെ പേടിപ്പിച്ചിട്ടുള്ള വാക്കുകളിലൊന്നാണ് മരണം. ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം 'മരണഭയ'ത്തെ കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. നമ്മുടെ ശരീരം ജീവനുണ്ട് എന്നതിന്റെ സൂചനകളെല്ലാം അവസാനിപ്പിച്ചതിന് ശേഷവും ബോധം നില നില്‍ക്കുമെന്നതിന്റെ തെളിവുകളാണ് പഠനത്തില്‍ ലഭിച്ചിരിക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ നിങ്ങളെ മരിച്ചെന്ന് ആരെങ്കിലും പറയുന്നത് കേട്ട് മനസിലാക്കാനുള്ള സാധ്യത പോലുമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ന്യയോര്‍ക്ക് സിറ്റിയിലെ എന്‍വൈയു ലാങ്കോണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡയറക്ടര്‍ ഡോ. സാം പര്‍നിയയാണ് ഈ അവകാശവാദത്തിന് പിന്നില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് സാങ്കേതികമായി മരിക്കുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തവരിലാണ് ഇവര്‍ പഠനം നടത്തിയത്. ഈ വിഭാഗത്തില്‍ പെടുന്ന ഏറ്റവും വലിയ പഠനമാണ് ഡോ. സാം പര്‍നിയയുടെ നേതൃത്വത്തില്‍ നടന്നത്.

പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ചിലര്‍ക്ക് മരിച്ചുവെന്ന് കരുതി അവരുടെ ചുറ്റും നടന്ന സംഭാഷണങ്ങളെ ഓര്‍ത്തെടുക്കാന്‍ പോലും സാധിച്ചിരുന്നു. ഇത്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട സംഭാഷണങ്ങള്‍ ശരിയാണോ എന്ന് പിന്നീട് ഗവേഷണസംഘം സംഭാഷണത്തില്‍ ഉള്‍പ്പെട്ടവരുമായി സംസാരിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. ഹൃദയസ്പന്ദനവും തലച്ചോറിലേക്കുള്ള രക്തയോട്ടവും നിലയ്ക്കുന്നതോടെയാണ് വൈദ്യശാസ്ത്രപരമായി ഒരാള്‍ മരിച്ചെന്ന നിഗമനത്തിലെത്തുന്നത്.

'സാങ്കേതികമായി പറഞ്ഞാല്‍ ഹൃദയം നിലക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഹൃദയം നിലക്കുന്നതിനൊപ്പം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും അവസാനിക്കുന്നു. ഇതോടെ തലച്ചോര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മരണം ഉറപ്പിക്കുന്നു. ആ നിമിഷത്തിലും ചിന്തിക്കാനാവശ്യമായ ഊര്‍ജ്ജം തലച്ചോറില്‍ അവശേഷിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍' എന്നാണ് പഠനം സംബന്ധിച്ച് ഡോ. സാം പര്‍നിയയുടെ പ്രതികരണം.

2013ല്‍ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരും സാങ്കേതികമായി മരണം സംഭവിച്ചവരില്‍ പിന്നെയും ജീവന്‍ അവശേഷിക്കുന്നുവെന്ന് കണ്ടെത്തല്‍ നടത്തിയിരുന്നു. എലികളിലായിരുന്നു ഇവരുടെ പഠനം. അനസ്‌തേഷ്യ നല്‍കിയ ഒമ്പത് എലികളില്‍ ഹൃദയസ്തംഭനം കൃത്രിമമായി വരുത്തിയശേഷം അവയുടെ തലച്ചോറിലെ സിഗ്നലുകള്‍ എത്ര സമയത്തോളം നിലനില്‍ക്കുന്നുവെന്നാണ് ഇവര്‍ നോക്കിയത്.

ഏതെങ്കിലും ഗവേഷകര്‍ മനുഷ്യരിലെ 'സ്‌നേഹം' എന്ന അനുഭവത്തെക്കുറിച്ച് പഠിക്കുന്നത് പോലെ തന്നെയാണ് ഞങ്ങള്‍ മരണത്തെക്കുറിച്ച് പഠിച്ചതെന്നാണ് ഡോ. പര്‍നിയയുടെ അഭിപ്രായം. മരണസമയത്ത് മനുഷ്യരില്‍ എന്ത് സംഭവിക്കുന്നുവെന്നതായിരുന്നു ഗവേഷണ വിഷയം. എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ അനുഭവിക്കേണ്ടി വരുന്ന അനുഭവമാണിതെന്നും ഡോ. പര്‍നിയ കൂട്ടിച്ചേര്‍ക്കുന്നു.

Next Story