''ആര്‍ത്തവ വേദന ഹാര്‍ട്ട് അറ്റാക്കിന് തുല്യം''

''ആര്‍ത്തവ വേദന ഹാര്‍ട്ട് അറ്റാക്കിന് തുല്യം''
ഇതുതന്നെയല്ലായിരുന്നോ ഞങ്ങള്‍ ഇത്രയും കാലം പറഞ്ഞോണ്ടിരുന്നത് എന്ന ചോദ്യമുയര്‍ത്തിയാണ് ലണ്ടന്‍ യൂണിവേഴ്‍സിറ്റി കോളേജിലെ റീപ്രൊഡക്ടീവ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറായ ജോൺ ഗ്വിൽബൌഡിന്റെ പ്രസ്താവനയെ സ്ത്രീകള്‍ ഏറ്റെടുത്തിരിക്കുന്നത്.

ആര്‍ത്തവവും സാനിറ്ററി പാഡും കുറേയേറെ നാളുകളായി സോഷ്യല്‍മീഡിയയില്‍ നിന്ന് ഒഴിയാതെയായിട്ട്. ഏറ്റവുമവസാനം പാഡ്‍മാന്‍ ചലഞ്ചാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ ആഘോഷിച്ച കാമ്പയിന്‍. പെണ്ണിന്റെ ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട അവളുടെ വേദനകളും അസ്വസ്ഥതകളും പരിഹാര മാര്‍ഗങ്ങളും വീട്ടകങ്ങളിലെ ചര്‍ച്ചകളില്‍ ഒതുങ്ങുന്നതിന് പകരം പുറത്തേക്കിറങ്ങി വന്നു എന്നതായി ഈ അടുത്ത കാലത്തായി ഉണ്ടായ മാറ്റം.
അവളുടെ വേദനകളും അസ്വസ്ഥകളും അവളുടേത് മാത്രമായിരുന്നു ഇതുവരെ. പുരുഷന് അതില്‍ റോളൊന്നുമുണ്ടായിരുന്നില്ല. അത് അവനെ ബാധിച്ചിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ പെണ്ണിന്റെ ആര്‍ത്തവ വേദന ഹാര്‍ട്ട് അറ്റാക്കിന് തുല്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ഒരു ഡോക്ടര്‍. അതും ഒരു പുരുഷന്‍. ലണ്ടന്‍ യൂണിവേഴ്‍സിറ്റി കോളേജിലെ റീപ്രൊഡക്ടീവ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറായ ജോൺ ഗ്വിൽബൌഡ് ആണ് പെണ്ണിന്റെ ആര്‍ത്തവ വേദന ഏറെക്കുറെ ഹാര്‍ട്ട് അറ്റാക്കിന്റെ സമയത്ത് വരുന്ന വേദനയ്ക്ക് തുല്യമാണെന്ന് പറഞ്ഞിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ജോൺ ഗ്വിൽബൌഡ് 2016 ഫെബ്രുവരി 15 ന് Quartz വെബ്‍സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. Marie Claire എന്ന ഇന്റര്‍നാഷണല്‍ വുമണ്‍ മാഗസിന്‍ ജോൺ ഗ്വിൽബൌഡിന്റെ അഭിപ്രായം കഴിഞ്ഞ ദിവസം എടുത്ത് ചേര്‍ത്തതോടെയാണ് ജോൺ ഗ്വിൽബൌഡും ആര്‍ത്തവവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനയും സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ലോകത്ത് അഞ്ച് സ്ത്രീകളിലൊരാള്‍ വീതം ആര്‍ത്തവവുമായി ബന്ധപ്പെട്ട് കഠിന വേദന അനുഭവിക്കുന്നുണ്ടെന്നും (dysmenorrhea) പ്രൊഫസര്‍ പറയുന്നു.
ഇതുതന്നെയല്ലായിരുന്നോ ഞങ്ങള്‍ ഇത്രയും കാലം പറഞ്ഞോണ്ടിരുന്നത് എന്ന ചോദ്യമുയര്‍ത്തിയാണ് ഗ്വിൽബൌഡിന്റെ പ്രസ്താവനയെ സ്ത്രീകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഞങ്ങളുടെ തോന്നലുകളാണെന്ന് പറഞ്ഞ് പരിഹസിച്ച പുരുഷന്മാരെല്ലാം ഇതിന് മറുപടി പറയണം, ഇനിയെങ്കിലും ഞങ്ങളുടെ ഈ വേദനയെ സാധൂകരിക്കുന്നത് നിര്‍ത്തൂ - ഓണ്‍ലൈനിടത്തിലൂടെ പെണ്ണുങ്ങള്‍ പറയുന്നു.
Adjust Story Font
16

