24 മണിക്കൂറും വാര്‍ത്തകളും കണ്ടിരിക്കുകയാണോ? അമിതമാകണ്ട, പണി പിന്നാലെ വരും
ആശങ്ക നിറഞ്ഞ വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ലോകം കാണുകയും കേട്ടുകൊണ്ടുമിരുന്നത്

വാഷിംഗ്ടണ്‍: എപ്പോഴും വാര്‍ത്തകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? വാര്‍ത്തകളല്ലാതെ മറ്റൊന്നും കാണാന്‍ ഇഷ്ടപ്പെടാത്തവരാണോ? സൂക്ഷിച്ചോ..പണി പിന്നാലെ വരുന്നുണ്ട്. സ്ഥിരമായി വാർത്തകൾ കാണാനും വായിക്കാനും താല്‍പര്യമുള്ളവരില്‍ സമ്മർദ്ദം,ഉത്കണ്ഠ,ശാരീരിക രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നാണ് ജേണൽ ഹെൽത്ത് കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ആശങ്ക നിറഞ്ഞ വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ലോകം കാണുകയും കേട്ടുകൊണ്ടുമിരുന്നത്. കോവിഡ്, യുക്രൈന്‍ യുദ്ധം, പ്രതിഷേധങ്ങൾ, കൂട്ട വെടിവെപ്പുകകൾ, കാട്ടുതീ എന്നിങ്ങനെ ആശങ്കാജനകമായ വാർത്തകളായിരുന്നു പുറത്തുവന്നിരുന്നത്. ഇത്തരത്തിലുളള വാർത്തകൾ വായിക്കുന്ന പലരും മാനസികമായി തളര്‍ന്നവരും പെട്ടെന്ന് സങ്കടപ്പെടുന്നവരുമാണെന്ന് പഠനം പറയുന്നു. വാര്‍ത്തകള്‍ക്ക് അടിമയാകുന്നത് മാനസികവും ശാരീരികവുമായി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. ''വാർത്തകളിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ചിലരിൽ ഉയർന്ന ജാഗ്രതയും അമിതാവേശവും ഉണ്ടാക്കുന്നു. ഇതിലൂടെ ലോകത്തെ അപകടകരമായ ഒന്നായി തോന്നിപ്പിക്കുമെന്ന്'' ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മീഡിയ ആന്‍റ് കമ്മ്യൂണിക്കേഷനിലെ അഡ്വർടൈസിംഗ് അസോസിയേറ്റ് പ്രൊഫസർ ബ്രയാൻ മക്‌ലാഫ്‌ലിൻ പറയുന്നു.
ഇത്തരത്തിൽ വാർത്തകളോട് ആസക്തിയുള്ളവരിൽ അവയോട് ആകർഷണം കൂടുകയും മറ്റുകാര്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് കുറയുകയും പഠനത്തിലും ജോലിയിലും ശ്രദ്ധ കുറയുകയും ചെയ്യുന്നു, 16.5ശതമാനം ആളുകളിൽ അസ്വസ്ഥത,ഉറക്കക്കുറവ് എന്നിവ ബാധിച്ചുവെന്നാണ് സർവേ ഫലം. വാർത്താ ആസക്തി എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ, മക്‌ലാഫ്‌ലിനും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ ഡോ. മെലിസ ഗോട്‌ലീബും ഡോ. ഡെവിൻ മിൽസും ഓണ്‍ലൈന്‍ സര്‍വെ വഴി 1,100 യു.എസ് പൌരന്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചു. വാര്‍ത്തകള്‍ കാണുന്നതും കേള്‍ക്കുന്നതും നിര്‍ത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.
Adjust Story Font
16

