സ്ക്രീൻ ടൈം മാത്രമല്ല വില്ലൻ; ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും
പ്രശസ്തമായ 'നേച്ചർ ഹ്യൂമൻ ബിഹേവിയർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

- Published:
14 March 2026 7:46 PM IST

മുംബൈ: സ്ക്രീൻ ടൈം കൂടുന്നത് മാനികാരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്നതിനെ കുറിച്ച് പ്രാഥമിക ധാരണയുള്ളവരാണ് ഭൂരിഭാഗവും. എന്നാൽ, സ്ക്രീൻ ടൈം മാത്രമല്ല വില്ലൻ എന്ന് പറയുകയാണ് പുതിയ പഠനങ്ങൾ. ഇന്റർനെറ്റിൽ നെഗറ്റീവ് സ്വഭാവമുള്ള ഉള്ളടക്കങ്ങൾ നിരന്തരമായി തിരയുന്നതും കാണുന്നതും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പുതിയ പഠനം. പ്രശസ്തമായ 'നേച്ചർ ഹ്യൂമൻ ബിഹേവിയർ' (Nature Human Behaviour) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നെഗറ്റീവ് ഉള്ളടക്കങ്ങളുടെ അമിതമായ ഉപയോഗം വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിപ്പിക്കുമെന്നാണ് പഠനം. എംഐടി ഗവേഷകരായ ക്രിസ്റ്റഫർ എ. കെല്ലിയും ടാലി ഷരോട്ടുമാണ് പഠനം നടത്തിയത്. പൊതുവിൽ എല്ലാവരും സ്ക്രീൻ ടൈമിനെ കുറിച്ച് പറയാറുണ്ട്. എന്നാൽ, സ്ക്രീൻ ടൈം മാത്രമല്ല വില്ലൻ. നമ്മൾ എത്ര സമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്നു എന്നതിനേക്കാൾ എത് തരത്തിലുള്ള ഉള്ളടക്കം നമ്മൾ കാണുന്നു എന്നതാണ് കൂടുതൽ പ്രധാനമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിരാശയുണ്ടാക്കുന്നതോ വൈരാഗ്യ സ്വഭാവമുള്ള ഉള്ളടക്കങ്ങൾ നിരന്തരമായി കാണുന്നവർ മാനസികമായി തകരുമെന്നാണ് പഠനത്തിൽ പറയുന്നത്. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ഓൺലൈൻ ഇടപെടലുകൾ എത്രത്തോളം ശ്രദ്ധിക്കണം എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പുതിയ പഠനം.
നെഗറ്റീവ് വാർത്തകൾ നിരന്തരം തെരയുന്നവരിൽ ഒരു ഒരു തരം 'ഫീഡ്‌ബാക്ക് ലൂപ്പ്' ഉണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നവരുടെ മനസിനെ കൂടുതൽ അസ്വസ്ഥമാക്കും. ക്രമേണ ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്ത് വരാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉപഭോക്താക്കൾക്ക് നിരന്തരം നിർദേശിക്കുന്ന സമൂഹമാധ്യമങ്ങളുടെ അൽഗരിതത്തിലും കര്യമായ മാറ്റം വരുത്തണമെന്ന് പഠനത്തിൽ പറയുന്നുണ്ട്.
Adjust Story Font
16
