കടയ്ക്കാവൂര് കേസ്; മാതൃത്വത്തിന്റെ മഹത്വം എടുത്തുപറഞ്ഞ് ഹൈക്കോടതി
''മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്''

കടയ്ക്കാവൂര് കേസ് പരിഗണിക്കവെ മാതൃത്വത്തിന്‍റെ മഹത്വം എടുത്തുപറഞ്ഞ് ഹൈക്കോടതി. കടയ്ക്കാവൂര് പോക്സോ കേസില്‍ മാതാവിന് ജാമ്യം നല്‍കിയുള്ള ഹൈക്കോടതി ഉത്തരവിലാണ് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഹൈക്കോടതി സംസാരിച്ചത്.
മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിന് മുമ്പേ രൂപംകൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ലെന്നാണ് ജസ്റ്റിസ് ഷെര്‍സി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയത്.
കേസിന്റെ അന്വേഷണത്തിന്റെ ഒരുഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുത് എന്ന ഉപാധികളാണ് കോടതി വച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഹൈക്കോടതി സർക്കാരിന് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഒരു വനിതാ ഐ.പി.എസ് ഓഫിസർ കേസ് അന്വേഷിക്കണം എന്നതാണ് പ്രധാന നിർദേശം. മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉൾപ്പെടുന്നതായിരിക്കണം ബോർഡ്. ആവശ്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയാണെങ്കിൽ കുട്ടിയെ പിതാവിന്റെ അടുക്കൽ നിന്നുമാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Adjust Story Font
16

