കേരളത്തിൽ ലവ് ജിഹാദുണ്ട്; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ
ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി

പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' - ശ്രീധരൻ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി. 'വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബി.ജെ.പിയിൽ ചേരുന്നത് എന്ന് ശ്രീധരൻ പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.
'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Adjust Story Font
16

