Quantcast

സിദ്ധു മൂസെവാലെയുടെ കൊലയാളികള്‍ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    20 July 2022 11:55 AM GMT

സിദ്ധു മൂസെവാലെയുടെ കൊലയാളികള്‍   പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
X

ചണ്ഡീഗഢ്: ഗായകൻ സിദ്ധു മൂസെവാല കൊലപാതകക്കേസിലെ രണ്ടുപ്രതികള്‍ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതികളും പൊലീസും തമ്മിൽ നടന്ന വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അമൃത്സറിന് സമീപത്തായിരുന്നു വെടിവെപ്പ് നടന്നത്. ജഗ്രൂപ് സിംഗ് രൂപ,മൻപ്രീത് സിംഗ് എന്ന മണ്ണുകുസ്സ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. മറ്റൊരു പ്രതി ദീപക് മുണ്ടിയെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് എകെ 47, ഒരു പിസ്റ്റൾ എന്നിവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

അമൃത്സറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭക്ന ഗ്രാമത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പഞ്ചാബ് പൊലീസിന്റെ ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സ് സ്ഥലത്തെത്തിയത്. തുടർന്ന് പ്രതികൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലില്‍ പ്രാദേശിക ചാനലിന്റെ ക്യാമറ പേഴ്‌സന്റെ കാലിന് വെടിയേറ്റിട്ടുണ്ട്. സിദ്ധു മൂസെവാലയ്ക്ക് നേരെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണ്ണു കുസ്സയാണ് ആദ്യ വെടിയുതിർത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകക്കേസിലെ പ്രതികൾക്ക് പുറമെ എട്ടോളം പേർ സംഘത്തിലുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് 29 നാണ് പഞ്ചാബി ഗായകനും രാഷ്ട്രീയപ്രവർത്തകനുമായ സിദ്ധുമൂസെവാലെ പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപം വെടിയേറ്റ് മരിക്കുന്നത്. സുരക്ഷ സർക്കാർ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സിദ്ധുവെടിയേറ്റ് മരിക്കുന്നത്.



TAGS :

Next Story