Quantcast

ഉത്തരാഖണ്ഡിന് പിന്നാലെ ഹിമാചൽപ്രദേശിലും എഎപി എല്ലാ സീറ്റിലും മത്സരിക്കും

അടുത്ത വർഷം നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ ചുമതലയുള്ള എഎപി നേതാവ് രത്‌നേഷ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-20 14:11:28.0

Published:

20 Sept 2021 7:38 PM IST

ഉത്തരാഖണ്ഡിന് പിന്നാലെ ഹിമാചൽപ്രദേശിലും എഎപി എല്ലാ സീറ്റിലും മത്സരിക്കും
X

അടുത്ത വർഷം നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി(എ.എ.പി). സംസ്ഥാനത്തെ ചുമതലയുള്ള എഎപി നേതാവ് രത്‌നേഷ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 68 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹിക്ക് പുറമെ ഏഴാമത്തെ സംസ്ഥാനത്താണ് തെരഞ്ഞെടുപ്പില്‍ എ.എ.പി തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നത്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളായിരുന്നു ഇതിന് മുമ്പ് എ.എ.പി നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും അടുത്ത വർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അടുത്ത വർഷം നവംബറിലാകും ഹിമാചൽപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. 30 വർഷമായി കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഹിമാചൽപ്രദേശിലെ പോര്. ഇതിനിടയിലേക്കാണ് എ.എ.പി കടന്നുവരുന്നത്. 1985 മുതൽ കോൺഗ്രസോ അല്ലെങ്കിൽ ബി.ജെ.പിയോ ആണ് ഇവിടെ ഭരിക്കുന്നത്.

ബി.ജെ.പിയാണ് നിലവിൽ ഹിമാചൽപ്രദേശ് ഭരിക്കുന്നത്. ജയറാം താക്കൂറാണ് മുഖ്യമന്ത്രി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോൺഗ്രസ് 21 സീറ്റുകൾ നേടി. രണ്ട് സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റിൽ സിപിഐഎമ്മും വിജയിച്ചു.

അതേസമയം ഉത്തരാഖണ്ഡിൽ വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേ‍ജ്‌രിവാള്‍ രംഗത്ത് എത്തിയിരുന്നു. അധികാരത്തിലേറിയാൽ 6 മാസത്തിനകം ലക്ഷം പേർക്കു തൊഴിൽ, 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളാണു കേജ്‌രിവാൾ നടത്തിയത്. നേരത്തേ ഡെറാഡൂൺ സന്ദർശിച്ചപ്പോൾ, എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു.

TAGS :

Next Story