Quantcast

ഒന്നാം ക്ലാസുകാരിക്ക് വാങ്ങിയത് 4,020 രൂപയുടെ പുസ്തകങ്ങള്‍! ബില്ല് പങ്കുവെച്ച് പിതാവ്; കൊള്ളയെന്ന് വിമര്‍ശനം

സ്കൂളിൽ നിന്ന് നോട്ട്ബുക്കുകൾ പോലും വാങ്ങേണ്ടി വന്നെന്നും അഹമ്മദാബാദുകാരനായ പിതാവ് പറയുന്നു

MediaOne Logo
ഒന്നാം ക്ലാസുകാരിക്ക് വാങ്ങിയത് 4,020 രൂപയുടെ പുസ്തകങ്ങള്‍! ബില്ല് പങ്കുവെച്ച് പിതാവ്; കൊള്ളയെന്ന് വിമര്‍ശനം
X

അഹമ്മദാബാദ്: ഏതൊരു രക്ഷിതാവിന്‍റെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് മക്കളെ നന്നായി പഠിപ്പിക്കുക എന്നത്. വിദ്യാഭ്യാസം എന്നത്കേവലം അറിവ് നേടല്‍ മാത്രമല്ല,അത് കുട്ടിയുടെ ഭാവി രൂപപ്പെടുത്തുന്ന ശക്തമായ പടവുകളിലൊന്ന് കൂടിയാണ്. വിദ്യാഭ്യാസം ഓരോരുത്തരുടെയും അവകാശമാണെന്ന് പറയുമ്പോഴും ഇന്ത്യയില്‍ പലയിടത്തും അത് പലപ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ പിതാവ് തന്‍റെ മകള്‍ക്കായി വാങ്ങിയ പുസ്തകങ്ങളുടെ ബില്ലാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയിലാണ് പിതാവ് ബില്ല് പങ്കുവെച്ചത്. പുസ്തകങ്ങൾ വാങ്ങുന്നതിനായി 4,020 രൂപയുടെ ബിൽ അടച്ചെന്നും സ്കൂളിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഇത് വാങ്ങിയതെന്നും പിതാവ് പറയുന്നു. എന്നാല്‍ ശ്രദ്ധേയമായ കാര്യം അദ്ദേഹത്തിന്റെ മകൾ ഡിഗ്രിക്കോ ഹൈസ്ക്കൂളിലോ പഠിക്കുന്ന കുട്ടിയല്ല.. വെറും ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

"സ്കൂൾ ഫീസ് അടച്ചു, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾക്ക് സ്കൂളിൽ നിന്ന് പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങി! സീനിയർ കെജി ഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കൂൾ ഫീസ് ഏകദേശം 35 ശതമാനം വർധിച്ചു! സ്കൂളിൽ നിന്ന് നോട്ട്ബുക്കുകൾ പോലും വാങ്ങേണ്ടി വന്നു. നമുക്ക് അവ വിപണിയിൽ നിന്ന് ഡിസ്കൗണ്ടിൽ എളുപ്പത്തിൽ വാങ്ങാം! നിങ്ങളും സ്കൂളിൽ നിന്ന് അത്തരം സാധനങ്ങൾ വാങ്ങാറുണ്ടോ?"

എന്ന അടിക്കുറിപ്പോടെയാണ് പിതാവ് സോഷ്യല്‍ മീഡിയയായ എക്സില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ഒന്നാം ക്ലാസ് കുട്ടിക്ക് പോലും 4000 രൂപയോ അതിലധികമോ പുസ്തകങ്ങൾക്ക് മാത്രം ചെലവാകുമ്പോൾ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിൽ വലിയ പോരായ്മകളുണ്ടെന്ന ചോദ്യമാണ് ഇത് തെളിയിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടുതൽ ലാഭം നേടാൻ സ്വകാര്യ സ്കൂളുകള്‍ ചെയ്യുന്നതാണ് ഇതെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്.

'ബംഗളൂരുവിലെ പ്രശസ്തമായ ഒരു സ്കൂളിലെ യുകെജി പ്രവേശനത്തിനായി ഞങ്ങൾ അന്വേഷിച്ചു. ഫീസ് 1,62,000 ആയിരുന്നു!!! ഇതിൽ പ്രവേശന ഫീസ്, വാർഷിക ഫീസ്, ഗതാഗതം, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു!' മറ്റൊരാൾ കൂട്ടിച്ചേർത്തു.പല സ്കൂളുകളും എംപി അല്ലെങ്കിൽ എംഎൽഎമാരുടെ ഉടമസ്ഥതയിലുള്ളതാണ്; ആരും ചോദ്യം ചെയ്യില്ല, സർക്കാർ കണ്ണടയ്ക്കുകയാണ്!” മറ്റൊരാൾ വിമർശിച്ചു. കഴിഞ്ഞദിവസം ഷെയർ ചെയ്ത ഈ കുറിപ്പ് ഇതിനകം തന്നെ 1.14 ലക്ഷത്തിലധികം പേരാണ് കണ്ടത്.


TAGS :

Next Story