Quantcast

ഗ്യാൻവാപി കേസ്: ജസ്റ്റിസ്‌ അജയ കൃഷ്ണ വിശ്വേശ്വ വിധി പറഞ്ഞത് വിരമിക്കൽ ദിനത്തിൽ

കോടതി വിധി വന്നതോടെ ഗ്യാൻവാപി നിലവറയിൽ പൂജ തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2024-02-01 08:07:32.0

Published:

1 Feb 2024 6:32 AM GMT

Ajaya Krishna Visweswa delivered the Gyanwapi case judgment on his retirement day
X

വാരണാസി: വിവാദമായ ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി ഡോ. അജയ കൃഷ്ണ വിശ്വേശ്വ വിധി പറഞ്ഞത് വിരമിക്കുന്ന ദിനത്തിൽ. ഹരിദ്വാർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസ(2024 ജനുവരി 31) മാണ് വിരമിച്ചത്. അതേദിവസം തന്നെയാണ് ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിനകത്തെ വ്യാസ്ജിയുടെ നിലവറ (വ്യാസ് കാ തെഖാന) യിൽ പൂജ തുടങ്ങാൻ അനുമതി നൽകിയതും.

വ്യാസ്ജിയുടെ നിലവറ ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്നും 1993 ഡിസംബറിന് മുമ്പുള്ളതുപോലെ ആരാധന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് ശൈലേന്ദ്രകുമാർ പഥക് വ്യാസാണ് കോടതിയിൽ കേസ് നൽകിയിരുന്നത്. ഈ കേസിലാണ് അജയ കൃഷ്ണ വിധി പറഞ്ഞത്. മസ്ജിദ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നിലവറയിൽ 30 വർഷത്തിലേറെ കാലം പൂജ നടത്തിയിരുന്നില്ലെന്നും ജഡ്ജി തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇവിടെ വിഗ്രഹാരാധന അനുവദിക്കാൻ റിസീവറായ ജില്ലാ മജിസ്ട്രേറ്റിനോട് ജില്ലാ ജഡ്ജി നിർദ്ദേശിക്കുകയായിരുന്നു. ഏഴ് ദിവസത്തിനകം കൃത്യമായ ക്രമീകരണം ഏർപ്പെടുത്താനും റിസീവറിന് നിർദേശം നൽകി. കേസിന്റെ അടുത്ത വാദം ഫെബ്രുവരി എട്ടിന് നടക്കും. ജനുവരി 17-ന് ജില്ലാ ജഡ്ജി വ്യാസ്ജിയുടെ നിലവറയുടെ റിസീവറായി ജില്ലാ മജിസ്ട്രേറ്റിനെ നിയമിച്ചിരുന്നു.

പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയ ശേഷം ബുധനാഴ്ച അർധ രാത്രിയോടെ ബാരിക്കേഡുകൾ നീക്കുകയും പൂജ നടത്തുകയും ചെയ്തിരിക്കുകയാണ്. വ്യാസ് കെ തെഖാനയിലാണ് പൂജ ആരതി നടത്തി പ്രസാദം വിതരണം ചെയ്തത്.

കോടതി ഉത്തരവിന് ശേഷം ബുധനാഴ്ച രാത്രി മുതിർന്ന പൊലീസ് നേതാക്കളും ഉദ്യോഗസ്ഥരും വിശ്വനാഥ് ധാമിലെത്തിയിരുന്നു. വ്യാസ്ജിയുടെ നിലവറയിൽ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ചേരുകയും ചെയ്തു. തുടർന്നാണ്‌ പൂജ തുടങ്ങിയത്. വ്യാഴാഴ്ച കാലത്ത് മംഗള ആരതിയും നടത്തി. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കോടതി ഉത്തരവ് പാലിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ മുതൽ വ്യാസ്ജിയുടെ നിലവറയിൽ ആചാരപ്രകാരം പതിവ് പൂജകൾ നടക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു. കോടതി ഉത്തരവ് പാലിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാസ് കുടുംബാംഗം കോടതിയെ സമീപിച്ചത്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേക്കായി സുപ്രിംകോടതി നിർദ്ദേശ പ്രകാരം ഈ നിലവറ സീൽ ചെയ്തിരുന്നു. ഇപ്പോൾ ബാരിക്കേഡുകൾ നീക്കിയിരിക്കുകയാണ്.

അതിനിടെ, ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ശിവലിംഗം എന്ന് അവകാശപ്പെടുന്ന ഭാഗത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ നാല് വനിതകൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേ റിപ്പോർട്ട് നേരത്തേ എ.എസ്.ഐ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതികൾ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി പള്ളിയുടെ അടിയിൽ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നാണ് എ.എസ്.ഐ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പിന്നാലെയാണ് കോടതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വുദൂഖാന കൂടി സർവേയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ സുപ്രിംകോടതിയിലെത്തിയത്. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ശിവലിംഗമെന്ന് അവകാശപ്പെടുന്നതെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം.




DR. Ajaya Krishna Vishvesha pronounced the verdict in the Gyanvapi case on his retirement day.

TAGS :

Next Story