അജിത് പവാറിൻ്റെ മരണം: വിമാനക്കമ്പനി ഉടമ പൈലറ്റിൻ്റെ സീറ്റിലിരുന്ന് ഉറങ്ങുന്ന വീഡിയോ പുറത്തുവിട്ട് മകൻ ജയ് പവാർ
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലും ജയ് പവാർ അതൃപ്തി രേഖപ്പെടുത്തി

- Published:
2 March 2026 4:50 PM IST

പുനെ: അപകടസമയത്ത് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിൻ്റെ കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിൻ്റെ മകൻ ജയ് പവാർ. വിമാനം പറക്കുന്നതിനിടെ വിഎസ്ആർ വെഞ്ചേഴ്‌സിൻ്റെ ഉടമ രോഹിത് സിങ് ചീഫ് പൈലറ്റിൻ്റെ സീറ്റിലിരുന്ന ഉറങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണ് ജയ് പവാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രോഹിത് സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിഎസ്ആർ വെഞ്ചേഴ്‌സിൻ്റെ എല്ലാം സർവീസുകളും ഉടൻ നിർത്തിവെക്കണമെന്നും ജയ് പവാർ ആവശ്യപ്പെട്ടു.
'വിമാനം പറന്നു കൊണ്ടിരിക്കുമ്പോൾ പൈലറ്റിൻ്റെ സീറ്റിലിരുന്ന് ഉടമ ഉറങ്ങുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ വെഞ്ചേഴ്‌സിൻ്റെ എല്ലാ വിമാനങ്ങളുടേയും സർവീസ് നിർത്തിവെക്കണം. രോഹിത് സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണം. ഇത് ഒരു മകൻ്റെ വേദന നിറഞ്ഞ അപേക്ഷയാണെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ജനുവരി 28-ന് ബാരാമതിയിലാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 വിമാനം തകർന്നുവീണത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. പ്രഥമിക റിപ്പോർട്ടിലും ജയ് പവാർ അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോർട്ട് അപൂർണ്ണമാണ്. അപകടത്തെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ ലഭ്യമാക്കണം. വിമാനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ആ കമ്പനിയുടെ മുഴുവൻ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമെന്നുമാണ് ജയ് പവാറിൻ്റെ ആവശ്യം.
അപകടസമയത്ത് കാഴ്ചപരിധി കുറവായിരുന്നു. ബാരാമതി വിമാനത്താവളത്തിലെ റൺവേയിലെ അടയാളങ്ങൾ മങ്ങിയ നിലയിലായിരുന്നു. റൺവേയിൽ മെറ്റൽ കഷണങ്ങൾ ചിതറിക്കിടന്നിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് ഇക്കാര്യങ്ങളാണ്.
Adjust Story Font
16
