Quantcast

അമൃത്പാല്‍ ഇപ്പോഴും ഒളിവില്‍; അറസ്റ്റ് നിഷേധിച്ച് പഞ്ചാബ് പൊലീസ്

അമൃത്പാലിൻ്റെ തൊട്ടു പിറകെ പൊലീസ് ഉണ്ടെന്നും ഉടൻ പിടികൂടുമെന്നും പഞ്ചാബ് പൊലീസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-19 01:32:35.0

Published:

19 March 2023 12:51 AM GMT

amrth pal, ghalisthan, panjab police
X

ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിന്‍റെ അറസ്റ്റ് നിഷേധിച്ച് പഞ്ചാബ് പൊലീസ്. അമൃത്പാലിൻ്റെ തൊട്ടു പിറകെ പൊലീസ് ഉണ്ടെന്നും ഉടൻ പിടികൂടുമെന്നും പഞ്ചാബ് പൊലീസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് സംഘർഷ സാധ്യത മുന്നിൽ കണ്ടാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് സ്ഥിരീകരിക്കാത്തത് എന്ന വിമർശനവും ഉയരുന്നുണ്ട്.

അമൃത്പാൽ സിങിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് ഇൻ്റലിജൻസ് വിഭാഗം പഞ്ചാബ് പൊലീസിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് വിലക്ക് നീട്ടിയേക്കും. ജലന്ധറിനും അമൃത്സറിനും പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിഖ് ആരാധനാലയങ്ങൾക്കും വാരിസ് പഞ്ചാബ് ദേ ശക്തി കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി. അക്രമ സംഭവങ്ങളിലേക്ക് ജനങ്ങൾ കടക്കരുതെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ അഭ്യർത്ഥിച്ചു. അമൃത്പാലിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ പൊലീസ് ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും അമൃത്പാൽ അറസ്റ്റിൽ തന്നെയാണെന്നും സൂചന ഉണ്ട്.

ജി 20 ഉച്ചകോടി കഴിയുന്നത് വരെ നടപടി ഉണ്ടാകരുത് എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് അമൃത്പാൽ സിങിന്‍റെ അറസ്റ്റ് പഞ്ചാബ് സർക്കാർ വൈകിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് അമൃത്പാൽ സിങിനെ പിടികൂടാൻ പദ്ധതി ഒരുക്കിയത്. ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിൻ്റെ ശ്രമങ്ങളും തുടരുന്നുണ്ട്. ഇന്നലെ ആരംഭിച്ച പൊലീസ് നടപടിയുടെ ഭാഗമായി ഇരുന്നൂറോളം വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story