സംക്രാന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മരുമകന് വേണ്ടി വിളമ്പിയത് 158 വിഭവങ്ങൾ, വീഡിയോ കാണാം
ആന്ധ്രയിലെ പല വീടുകളിലും സംക്രാന്തി വലിയ ആഘോഷമാണ്

ഹൈദരാബാദ്: സംക്രാന്തി ആഘോഷിക്കാൻ ഭാര്യവീട്ടിലെത്തിയ മരുമകന് പെൺവീട്ടുകാര്‍ വിളമ്പിയ വിഭവങ്ങൾ അന്തംവിടുകയാണ് സോഷ്യൽമീഡിയ. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയിലെ തെനാലിയിൽ നിന്നുള്ള ഒരു കുടുംബം 158 വിഭവങ്ങളാണ് മരുമകന് വേണ്ടി ഒരുക്കിയത്. ഇത് കണ്ട് മരുമകനും അത്ഭുതപ്പെടുന്നുണ്ട്. ഇത് ആന്ധ്രയിലെ വീടുകളുടെ ഊഷ്മളതയും സാംസ്കാരിക സമ്പന്നതയും പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിൽ നിന്നുള്ള മരുമകൻ ശ്രീദത്തയ്ക്കും മകൾ മൗനികയ്ക്കും വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേർന്നാണ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ സംക്രാന്തി കൂടിയായതിനാൽ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.
ആന്ധ്രയിലെ പല വീടുകളിലും സംക്രാന്തി വലിയ ആഘോഷമാണ്. പുതുതായി വിവാഹിതരായവര്‍ക്ക് ആദ്യത്തെ സംക്രാന്തിക്ക് വലിയ പ്രാധാന്യം നൽകുന്നു. മരുമകനെ സദ്യയൊരുക്കി സ്വീകരിക്കുന്നു.മകളുടെ വിവാഹം കഴിഞ്ഞതുകൊണ്ട് ഈ വര്‍ഷത്തെ സംക്രാന്ത്രി കെങ്കേമമാക്കാൻ തെനാലി കുടുംബം തീരുമാനിക്കുകയായിരുന്നു. പതിവ് ആചാരങ്ങൾക്കപ്പുറം ആന്ധ്രയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങൾ മരുമകന് വിളമ്പാൻ തീരുമാനിച്ചു.
സംക്രാന്തി ആഘോഷ വേളകളിൽ പ്രധാനമായി ഉപയോഗിക്കുന്ന മുരുകുളു, ചെക്കലു, ഗരേലു തുടങ്ങിയ പ്രശസ്തമായ സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അരിസെലു, ബൊബ്ബട്ടുലു, സുന്നുണ്ട്ലു, കജ്ജിക്കയലു എന്നിവയുൾപ്പെടെ ശർക്കര കൊണ്ട് ഉണ്ടാക്കിയ മധുര പലഹാരങ്ങൾ ഒരു പ്രധാന ആകർഷണമായിരുന്നു. ഇവയ്‌ക്കൊപ്പം അരി ഇനങ്ങൾ മുതൽ മസാലകൾ ചേർത്ത കറികളും അനുബന്ധ വിഭവങ്ങളും വരെയുള്ള നിരവധി സസ്യാഹാര, സസ്യേതര വിഭവങ്ങളും ഉണ്ടായിരുന്നു.
ആഘോഷത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആന്ധ്രാപ്രദേശ് കാബിനറ്റ് മന്ത്രി ലോകേഷ് നാരയും ഇതിനെ പ്രശംസിച്ചു. "സംക്രാന്തി വെറുമൊരു ഉത്സവമല്ല, ആന്ധ്രയിലെ വീടുകളിലെ ഒരു വികാരമാണ്. മരുമകനുള്ള 158 വിഭവങ്ങൾ നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ആതിഥ്യമര്യാദയെക്കുറിച്ചും വിളിച്ചോതുന്നു" അദ്ദേഹം എക്‌സിൽ കുറിച്ചു.
Adjust Story Font
16

