അനിൽ അംബാനി 28,874 കോടി രൂപ തട്ടിയെടുത്തു; ആരോപണവുമായി കോബ്രാ പോസ്റ്റ്
'അനിൽ അംബാനിയുടെ കീഴിലുള്ള കമ്പനികളിൽനിന്നുള്ള ഓഹരികൾ കടലാസ് കമ്പനികൾ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പെന്ന് കോബ്രാപോസ്റ്റ്'

ന്യുഡൽഹി:വ്യവസായി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികൾ 28,874 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കോബ്രോ പോസ്റ്റ്. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് കോർപറേറ്റ് അഡൈ്വസറി സർവിസസ് എന്നിവയുൾപ്പെടെ അനിൽ അംബാനിയുടെ കീഴിലുള്ള കമ്പനികളിൽനിന്നുള്ള ഓഹരികൾ കടലാസ് കമ്പനികൾ വഴി തിരിച്ചുവിട്ടാണ് തട്ടിപ്പെന്ന് കോബ്രാപോസ്റ്റ് പത്രാധിപർ അനിരുദ്ധബഹൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, ആരോപണങ്ങളിൽ എഡിഎ നോട്ടീസ് അയച്ചു.
കോബ്രാപോസ്റ്റിനെതിരെ അപകീർത്തിക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. സിംഗപ്പൂർ, മൗറീഷ്യസ്, സൈപ്രസ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ഓഫ്‌ഷോർ സ്ഥാപനങ്ങൾ വഴി ഏകദേശം 13,047 കോടി രൂപ സംശയാസ്പദമായ രീതിയിൽ അദ്ദേഹത്തിന്റെ കമ്പനികളിൽ എത്തിയെന്നും കോബ്രപോസ്റ്റ് ആരോപിക്കുന്നു. 2013ലെ കമ്പനീസ് ആക്ട്, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആക്ട്, ആദായനികുതി നിയമം തുടങ്ങിയ വിവിധ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അനിൽ അംബാനിയും കമ്പനിയും നടത്തിയതെന്നും റിപ്പോർട്ട് പുറത്തുവിടുംമുമ്പ് അനിൽ അംബാനിയിൽനിന്ന് പ്രതികരണം തേടിയെങ്കിലും കമ്പനി നോട്ടീസ് അയക്കുകയായിരുന്നെന്ന് കോബ്രാപോസ്റ്റ് വ്യക്തമാക്കി.
സർക്കാരിലും സെബിയിലും ആർബിഐയിലും മറ്റുമായി സമർപ്പിച്ച രേഖകളുടെയും വിദേശരാജ്യങ്ങളിലെ കോടതി നടപടികളുടെ ഭാഗമായുള്ള രേഖകളുടെയും അടിസ്ഥാനത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തി.
Adjust Story Font
16

