Quantcast

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല: മന്ത്രി പുത്രൻ ആശിഷ് മിശ്ര കീഴടങ്ങി

കഴിഞ്ഞയാഴ്ച കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-24 11:01:35.0

Published:

24 April 2022 10:54 AM GMT

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല: മന്ത്രി പുത്രൻ ആശിഷ് മിശ്ര കീഴടങ്ങി
X

ന്യൂഡൽഹി: ലഘിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ കുറ്റാരോപിതനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. ന്യൂഡൽഹിയിൽ ജില്ലാ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.

ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. വാദികളുടെ ഭാഗം കേൾക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹരജികളിൽ ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിനെ പരമമായ സത്യമായി കണ്ട് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. ജാമ്യാപേക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും കോടതി നടപടി തിരിച്ചടിയായി. ആശിഷ് മിശ്രയ്ക്കെതിരെയുള്ള കുറ്റങ്ങൾ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച യു.പി സർക്കാർ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന വാദം കൂടി മുന്നോട്ടുവച്ചിരുന്നു.

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യു.പി സർക്കാരിന് കത്തെഴുതിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടും ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിന്റെ ശിപാർശയും സുപ്രീംകോടതി ഉത്തരവിൽ നിർണായകമായി. സാക്ഷികൾക്ക് ഭീഷണിയായതിനാൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് കർഷക കുടുംബങ്ങൾ വാദിച്ചു. കഴിഞ്ഞ മാസം ഒരു സാക്ഷി ആക്രമിക്കപ്പെട്ടു. അടുത്തിടെ നടന്ന യു.പി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ചൂണ്ടിക്കാട്ടി അക്രമികൾ ഭീഷണി മുഴക്കിയെന്നും കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കൾ ആരോപിച്ചു. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കർഷകർക്കായി ഹാജരായത്. ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്കു പുറമേ ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് സൂര്യകാന്തുമാണ് ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കേന്ദ്രത്തിൻറെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകരും മാധ്യമപ്രവർത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.

Summary: Ashish Mishra surrenders after Supreme Court rejected bail in Lakhimpur Kheri case

TAGS :

Next Story