Quantcast

ബംഗളുരു രാമേശ്വരം കഫേ സ്‌ഫോടനം: പാരിതോഷികം പ്രഖ്യാപിച്ച് എൻ.​ഐ.എ

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    6 March 2024 3:37 PM GMT

ബംഗളുരു രാമേശ്വരം കഫേ സ്‌ഫോടനം: പാരിതോഷികം പ്രഖ്യാപിച്ച് എൻ.​ഐ.എ
X

ബംഗളുരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻ.​ഐ.എ. സ്‌ഫോടനം നടത്തിയ ആളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. മൂന്ന് കഫേ ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉച്ചയ്ക്ക് 1:30 -തോടെയാണ് സംഭവം. കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎക്ക്) കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പാണ് കേസ് കൈമാറിയത്.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കടയില്‍ ബാഗ് വെച്ച് കടന്ന് കളഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി മാസ്‌ക്, കണ്ണട, തൊപ്പി എന്നിവ ധരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ഫോടനത്തിന് കാരണമായത് ഇമ്പ്രൂവൈസ്ഡ് സ്ഫോടകവസ്തു ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കൊപ്പം സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സ്ഫോടനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. 'ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം 28-30 വയസ്സുള്ള യുവാവ് കഫേയിലെത്തി. റവ ഇഡ്ഡലി വാങ്ങി, ബാഗ് കഫേയോട് ചേര്‍ന്ന് ഒരു മരത്തിന് സമീപം വെച്ച് പോയി. ഒരു മണിക്കൂറിന് ശേഷം സ്ഫോടനം നടന്നെന്നും ശിവകുമാര്‍ പറഞ്ഞു.

TAGS :

Next Story