മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ഭിവണ്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിക്ക് ജയം, മേയർ ബിജെപി വിമതൻ
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഒമ്പത് ബിജെപി കൗൺസിലർമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

- Published:
20 Feb 2026 3:04 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 48 വോട്ടുകൾ നേടി കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണി സ്ഥാനാർഥി നാരായൺ ചൗധരി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഒമ്പത് ബിജെപി കൗൺസിലർമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച മേയർ സ്ഥാനാർഥിയെ അവസാന നിമിഷം മാറ്റിയതാണ് ബിജെപിയിലെ അസ്വാരസ്യങ്ങൾക്ക് കാരണം.
90 അംഗങ്ങളുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിനായി 46 സീറ്റുകളാണ് ആവശ്യം. കോൺഗ്രസ് 30 സീറ്റ്, ബിജെപി 22, ശിവസേന 12, എൻസിപി എസ്പി 12, സമാജ്‌വാദി പാർട്ടി 6, കൊണാർക്ക് വികാസ് അഘാഡി 4, ഭിവണ്ടി വികാസ് അഘാഡി 3, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് സീറ്റ് നില.
സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ കോർപറേഷൻ ഭരണം പിടിക്കാമെന്നായിരുന്നു കോൺഗ്രസിൻ്റെയും എൻസിപിയുടേയും ആദ്യ കണക്കുകൂട്ടൽ. എന്നാൽ, സമാജ്‌വാദി പാർട്ടി പിന്തുണ നൽകാൻ വിസമ്മതിക്കുകയും പകരം ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ, മേയർ സ്ഥാനത്തിന് അംഗസംഖ്യ ഉറപ്പാക്കാൻ കോൺഗ്രസും എൻസിപിയും ചേർന്ന് ഒരു 'മതേതര മുന്നണി' രൂപീകരിക്കുകയും നാരായൺ ചൗധരിയുടെ നേതൃത്വത്തിൽ ഒമ്പത് ബിജെപി കൗൺസിലർമാർ കോൺഗ്രസ്-എൻസിപി സഖ്യത്തെ പിന്തുണയ്ക്കുകയുമായിരുന്നു. ഇതോടെ കോൺഗ്രസിൻ്റെ മതേതര മുന്നണിയുടെ അംഗസംഖ്യ 51 ആയി ഉയർന്നിരുന്നു.
ബിജെപി വിമത നേതാവ് നാരായൺ ചൗധരിയെ മേയർ സ്ഥാനാർഥിയായി സഖ്യം നാമനിർദേശം ചെയ്യുകയായിരുന്നു. കോൺഗ്രസ് നേതാവായ താരിഖ് മൊമിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായത്.
നാരായൺ ചൗധരിയെ ആയിരുന്നു ബിജെപി മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നാരായൺ ചൗധരിയെ മാറ്റി സ്നേഹ പാട്ടീലിനെ പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് നൽകിയ വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നും ഈ അവസരത്തിൽ കോൺഗ്രസിനൊപ്പം കൈകോർക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും നാരായൺ ചൗധരി പറഞ്ഞു.
Adjust Story Font
16
