Quantcast

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ വിമർശിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്: അഭിനന്ദനമറിയിച്ച് ശശി തരൂർ

പ്രതികളെ വിട്ടയച്ചത് പോലുള്ള സംഭവങ്ങൾ മനുഷ്യ രാശിക്കും സ്ത്രീത്വത്തിനു അപമാനമാണെന്ന് ഖുശ്ബു

MediaOne Logo

Web Desk

  • Updated:

    2022-08-26 13:39:21.0

Published:

26 Aug 2022 1:06 PM GMT

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ വിമർശിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്: അഭിനന്ദനമറിയിച്ച് ശശി തരൂർ
X

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ വിമർശിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ശരിയായ കാര്യത്തിന് വേണ്ടി ഒരു ബി.ജെ.പി നേതാവ് നിലകൊള്ളുന്നത് കാണുന്നതിൽ അഭിമാനമുണ്ടെന്ന് ഖുശ്ബുവിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് തരൂർ പറഞ്ഞു. ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചത് പോലുള്ള സംഭവങ്ങൾ മനുഷ്യ രാശിക്കും സ്ത്രീത്വത്തിനു അപമാനമാണെന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

''ബലാത്സംഗം ചെയ്യപ്പെടുകയും, ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കുക തന്നെ വേണം, അവളുടെ ആത്മാവിനെ അവർ മുറിവേൽപ്പിച്ചു, അതിലുൾപ്പെട്ട ഒരാളെയും വെറുതെ വിടരുത്, അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കീസ് ബാനു അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീ, രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി അവർക്ക് പിന്തുണ ആവശ്യമാണ്''. ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ 11 പേർക്കും ഈ മാസം ആദ്യം ഗുജറാത്ത് സർക്കാർ മോചനം നൽകിയിരുന്നു.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയ്ത്ര പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

TAGS :

Next Story