ഡൽഹിയിലെ ബിജെപി പ്രകടനപത്രിക കോപ്പിയടിയെന്ന് അരവിന്ദ് കെജ്‌രിവാൾ
എഎപിയുടെ പാതയാണ് ബിജെപി പിന്തുടരുന്നതെങ്കിൽ പിന്നെ എന്തിനാണ് അവരെ തെരഞ്ഞെടുക്കുന്നതെന്നും കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക ആം ആദ്മി പാർട്ടിയുടെത് നോക്കി കോപ്പിയടിച്ചതാണെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ പാതയാണ് ബിജെപി പിന്തുടരുന്നതെങ്കിൽ പിന്നെ എന്തിനാണ് അവരെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടര്‍, മുതിർന്ന പൗരന്മാർക്ക് 2,500 രൂപ പെൻഷന്‍ എന്നിവയടക്കമുള്ള ബിജെപി പ്രകടനപത്രിക ഇന്നലെയാണ് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പുറത്തിറക്കിയത്. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ നിലവിലുള്ള എല്ലാ ജനക്ഷേമ പദ്ധതികളും തുടരുമെന്നും ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാൾ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. സ്വന്തമായി നയമോ നിലപാടോ ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.
'' എഎപി ചെയ്തത് പോലെ, സൗജന്യ പദ്ധതികള്‍ നൽകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത്തരം പദ്ധതികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്ന മോദി, പണ്ട് പറഞ്ഞത് തെറ്റായിരുന്നുവെന്ന് വ്യക്തമാക്കണം''- കെജ്‌രിവാൾ പറഞ്ഞു. ''സൗജന്യ പദ്ധതികള്‍ നല്ലതല്ലെന്നാണ് മോദി ഇതുവരെ പറഞ്ഞത്. അത് തെറ്റായിരുന്നുവെന്നും കെജ്‌രിവാളാണ് ശരിയെന്നും അദ്ദേഹം ഇപ്പോൾ പറയണം. സൗജന്യ പദ്ധതികള്‍ രാജ്യത്തിന് ഹാനികരമല്ല. ദൈവത്തിൻ്റെ പ്രസാദമാണെന്നും മോദി പറയണം''- കെജ് രിവാള്‍ വ്യക്തമാക്കി.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും മെട്രോ നിരക്കിൽ 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്തും എഎപി രംഗത്ത് എത്തി. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായും കെജ്‌രിവാൾ വ്യക്തമാക്കി.
Adjust Story Font
16

