Quantcast

ഒരു മാധ്യമസ്ഥാപനത്തിനും ബി.ജെ.പി സർക്കാരുകൾ വിലക്കേർപ്പെടുത്തിയിട്ടില്ല: രാജ്‍നാഥ് സിങ്

'അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറായാലും നരേന്ദ്ര മോദി സർക്കാരായാലും ഒരിക്കലും ഒരു മാധ്യമ സ്ഥാപനത്തിനെയും വിലക്കിയിട്ടില്ലെന്ന കാര്യം മറക്കരുത്'

MediaOne Logo

Web Desk

  • Updated:

    2023-01-16 05:35:23.0

Published:

16 Jan 2023 5:14 AM GMT

media ban,Union Defence Minister Rajnath Singh, BJP governments,Rajnath Singh on media ban,
X

കേന്ദ്രമന്ത്രി രാജ്‍നാഥ് സിങ്

ന്യൂഡൽഹി: ബി.ജെ.പി സർക്കാറുകൾ ഒരിക്കലും ഒരു മാധ്യമങ്ങളെയും വിലക്കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്ത് ചർച്ചകൾ നടക്കുകയാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറായാലും നരേന്ദ്രമോദി സർക്കാരായാലും ഒരിക്കലും ഒരു മാധ്യമ സ്ഥാപനത്തിനെയും വിലക്കിയിട്ടില്ല. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം വെട്ടിമാറ്റിയിട്ടില്ലെന്നും രാജ് നാഥ് സിങ് പറഞ്ഞു.

ഡൽഹിയിൽ ആർഎസ്എസ് അനുകൂല മാസികയായ പാഞ്ചജന്യയുടെ 75-ാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

'അഭിപ്രായസ്വാതന്ത്ര്യം തടയാൻ കോൺഗ്രസ് സർക്കാർ ഭരണഘടന ഭേദഗതി ചെയ്യുകപോലും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ ചരിത്രവും എല്ലാത്തരം സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന സംഭവങ്ങളാൽ നിറഞ്ഞതാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഏത് തരത്തിലുള്ള വിമർശനങ്ങളെയും അടിച്ചമർത്താൻ കോൺഗ്രസ് സർക്കാർ അത്യുത്സാഹം കാണിച്ചതിനാൽ അത് ഭരണഘടനയെ തന്നെ മാറ്റിമറിച്ചു'. അദ്ദേഹം കൂട്ടിച്ചേർത്തു. 1951 ലെ ആർട്ടിക്കിൾ 19 ന്റെ ഭേദഗതി ചൂണ്ടിക്കാണിച്ചായിരുന്നു രാജ്‌നാഥ് സിങിന്റെ പരാമർശം.

'അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ചില്ലുകൂട്ടിലിരിക്കുന്നവര്‍ മറ്റുള്ളവർക്കെതിരെ കല്ലെറിയരുത്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അതിന്റെ സ്വാതന്ത്ര്യം ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന് പ്രധാനമാണ്. മാധ്യമസ്വാതന്ത്ര്യം ലംഘിക്കുന്നെന്ന് ആരോപിക്കുന്നവർ ബി.ജെ.പി സർക്കാറുകൾ ഒരു മാധ്യമസ്ഥാപനത്തിനുംം ഇതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല എന്നത് മറക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

TAGS :

Next Story