Quantcast

ആർഎസ്എസും ബിജെപിയും രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ​പേരിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നു - രാഹുൽ ഗാന്ധി

‘ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തും’

MediaOne Logo

Web Desk

  • Published:

    23 Sept 2024 5:11 PM IST

rahul gandhi
X

ശ്രീനഗർ: ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും വെറുപ്പും വളർത്തിയെടുക്കാനാണ് ഭരണകക്ഷിയായ ബിജെപിയും മാതൃസംഘടനയായ ആർഎസ്എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

മതപരവും ജാതിപരവും ഭാഷപരവുമായി മനുഷ്യർക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ (ബിജെപി-ആർഎസ്എസ്) എവിടെ പോയാലും അവിടെ ജാതിയും മതവും ഭാഷയും തമ്മിൽ ഭിന്നത സൃഷ്ടിക്കാനും സംഘർഷങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷ സന്ദേശത്തിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസിന്റെത്. അവർ വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസ് (മൊഹബത് കി ദുകാൻ)സ്​നേഹത്തിന്റെ കട തുറക്കുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയും മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്ര വരെയും ഞങ്ങളുടെ യാത്ര ഒരൊറ്റ സന്ദേശമാണ് നൽകിയത്. വിദ്വേഷം ആർക്കും ഗുണം ചെയ്യില്ല, സ്നേഹം കൊണ്ട് മാത്രമേ വിദ്വേഷത്തെ മറികടക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമെന്ന പറഞ്ഞ രാഹുൽ ഗാന്ധി, നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഞങ്ങൾ ഉറപ്പാക്കും. പണ്ടത്തെ മോദിയല്ല ഇ​പ്പോഴത്തെ മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയെ മാനസികമായി ഇൻഡ്യാ സഖ്യം തളർത്തിയെന്നും അദ്ദേഹം പറഞ്ഞു.

90 സീറ്റുകളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18ന് നടന്ന ആദ്യ ഘട്ടത്തിൽ 61.38 ശതമാനം പോളിങ് രേഖപ്പെടുത്തി. സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് തീയതികളിൽ രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.

TAGS :

Next Story