Quantcast

എന്‍റെ മാത്രമല്ല, എല്ലാവരുടെയും വിജയം; ജാംനഗറില്‍ ജയമുറപ്പിച്ച് റിവാബ ജഡേജ

ഗുജറാത്ത് ബി.ജെ.പിക്കൊപ്പമായിരുന്നു, അവർക്കൊപ്പമാണ് തുടരുക

MediaOne Logo

Web Desk

  • Published:

    8 Dec 2022 7:57 AM GMT

എന്‍റെ മാത്രമല്ല, എല്ലാവരുടെയും വിജയം; ജാംനഗറില്‍  ജയമുറപ്പിച്ച് റിവാബ ജഡേജ
X

ജാംനഗര്‍: ഗുജറാത്ത് ജാംനഗര്‍ നോര്‍ത്തില്‍ നിന്നും മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ ജയമുറപ്പിച്ചു. 31,333 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് റിവാബ. ഇതു തന്‍റെ മാത്രമല്ല, എല്ലാവരുടെയും വിജയമാണെന്ന് റിവാബ പറഞ്ഞു.

''എന്നെ സന്തോഷത്തോടെ ഒരു സ്ഥാനാർഥിയായി സ്വീകരിച്ചവർ, എനിക്കായി പ്രവർത്തിച്ചവർ, ആളുകളുമായി ബന്ധം സ്ഥാപിച്ചവർ - എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇത് എന്‍റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും വിജയമാണ്'' റിവാബ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 27 വർഷമായി ബി.ജെ.പി ഗുജറാത്തിൽ പ്രവർത്തിച്ച രീതിയിലും ഗുജറാത്ത് മോഡൽ സ്ഥാപിച്ചതിലും ബി.ജെ.പിക്കൊപ്പം വികസന യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജനങ്ങൾ കരുതുന്നു. ഗുജറാത്ത് ബി.ജെ.പിക്കൊപ്പമായിരുന്നു, അവർക്കൊപ്പമാണ് തുടരുക'' റിവാബ വ്യക്തമാക്കി.

ഡിസംബര്‍ 1നാണ് ജാംനഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് എം.എല്‍.എയായ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയാണ് 2019ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന റിവാബയെ സ്ഥാനാര്‍ഥിയാക്കിയത്. 32 കാരിയായ റിവാബ ജുനാഗഡ് സ്വദേശിയും ഭർത്താവും ലെഗ് സ്പിന്നറുമായ രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്.കോണ്‍ഗ്രസ് കുടുംബമാണ് ജഡേജയുടേത്. അദ്ദേഹത്തിന്‍റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്.മുതിർന്ന കോൺഗ്രസ് നേതാവ് ബിപേന്ദ്രസിങ് ജഡേജയ്ക്കുവേണ്ടിയും നൈന പ്രചാരണം നടത്തിയിരുന്നു.

പ്രചാരണത്തിനിടെ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിംഗ് ജഡേജ കോൺഗ്രസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലായിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവ് ഹരി സിംഗ് സോളങ്കിയുടെ മരുമകൾ കൂടിയാണ് റിവാബ.ജാംനഗർ (വടക്ക്) നിയമസഭാ മണ്ഡലം ജാംനഗർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. 2004ലും 2009ലും ജാംനഗർ പാർലമെന്‍റ് സീറ്റിൽ നിന്ന് കോൺഗ്രസ് വിജയിച്ചതൊഴികെ, 1989 മുതൽ സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

TAGS :

Next Story