കഫ്സിറപ്പ് മരണങ്ങൾ: സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന സർക്കാരുകളുടെ യോഗം വിളിച്ച് കേന്ദ്രം
രാജസ്ഥാനിലും മധ്യപ്രദേശിലുമായി 17 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് മരിച്ചത്
Photo|Special Arrangement
ന്യൂഡൽഹി: രാജ്യത്തെ കഫ് സിറപ്പ് മരണങ്ങളിൽ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കഫ്സിറപ്പ് കുടിച്ച 17 കുട്ടികളാണ് രാജ്യത്ത് മരിച്ചത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർ പങ്കെടുക്കും. സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിൽ കോൾഡ്രിഫ് മരുന്നുകളിൽ മായം ചേർത്തതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ എങ്ങനെയാണ് നിരീക്ഷണങ്ങൾ ശക്തമാക്കേണ്ടതെന്നും മായം ചേർന്നിട്ടുള്ള മരുന്നുകൾക്കെതിരെ എങ്ങനെയാണ് നടപടിയെടുക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഇതിനോടകം കഫ്സിറപ്പ് കഴിച്ച് 17 കുട്ടികളുടെ ജീവൻ പൊലിഞ്ഞതോടെയാണ് സർക്കാർ ജാഗ്രത കർശനമാക്കുന്നത്. മായം കലർന്ന കഫ്സിറപ്പായ കോൾഡ്രിഫ് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിൽ ഇന്ന് ഒരു കുട്ടി കൂടി കഫ്സിറപ്പ് കഴിച്ച് മരിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം തുടക്കമിട്ടിരുന്നു. അതിന്റെ ഭാഗമായി മധ്യപ്രദേശിൽ നിരോധിച്ച കോൾഡ്രിഫ് മരുന്ന് നൽകിയതിന് ഡോക്ടർ അറസ്റ്റിലായിരുന്നു. നിരവധി കുട്ടികൾക്ക് കോൾഡ്രിഫ് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയാണ് പിടിയിലായത്.
Adjust Story Font
16

