Quantcast

ഹിമാചലില്‍ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ചർച്ചകൾ പൂർത്തിയാക്കി എത്രയും വേഗം ഹിമാചലിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം

MediaOne Logo

Web Desk

  • Published:

    10 Dec 2022 7:56 AM GMT

ഹിമാചലില്‍ മൂന്ന്  സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു
X

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര നിരീക്ഷകർ സംസ്ഥാന നേതാക്കളെ കണ്ടു. നിരീക്ഷകർ ഇന്ന് തന്നെ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കും.ഇതിനിടെ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

ചർച്ചകൾ പൂർത്തിയാക്കി എത്രയും വേഗം ഹിമാചലിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ് വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയാകാനാണ് സാധ്യത കൂടുതൽ. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നൽകണം എന്നാണ് പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്റെ ആവശ്യം. മാണ്ഡിയിലെ എം പി സ്ഥാനം രാജി വെപ്പിച്ച് പ്രതിഭാ സിംഗിനെ മുഖ്യമന്ത്രി ആക്കുന്നതിനോട് ഹൈക്കമാൻഡിന് യോജിപ്പില്ല. 4 തവണ എംഎൽഎയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകേഷ് അഗ്നിഹോത്രിക്കും അർഹമായ പരിഗണന നൽകണം എന്നാണ് ഹൈക്കമാൻഡ് നിലപാട്.

ടാക്കൂർ, ബ്രാഹ്മണ സമവാക്യവും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിക്കും. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലപാടും നിർണായകമാകും. കേന്ദ്ര നിരീക്ഷകരായ ഭൂപേഷ് ബാഗൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവർ ഉച്ചയോടെ ഡൽഹി മടങ്ങിയെത്തും. സംസ്ഥാനത്തെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെയ്ക്ക് കൈമാറും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തുക. അതേസമയം ഹിമാചലിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പി സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

TAGS :

Next Story