Quantcast

കൂനൂർ ഹെലികോപ്റ്റർ അപകടം: കാലാവസ്ഥാകാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യോമസേന

സാങ്കേതിക തകരാർ, അട്ടിമറി, പൈലറ്റിന്‍റെ അശ്രദ്ധ എന്നിവയെല്ലാം അന്വേഷണ സംഘം തള്ളിക്കളഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-01-14 15:17:05.0

Published:

14 Jan 2022 3:10 PM GMT

കൂനൂർ ഹെലികോപ്റ്റർ അപകടം: കാലാവസ്ഥാകാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യോമസേന
X

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കുന്നൂർ ഹെലികോപ്ടർ അപകടം മോശം കാലാവസ്ഥ കാരണമുള്ള പൈലറ്റിന്‍റെ പിഴവുമൂലമാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. വ്യോമസേനയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചെന്നും വ്യോമസേന അറിയിച്ചു.


താഴ്‌വരയിൽ അപ്രതീക്ഷിത വ്യതിയാനത്തെ തുടർന്നുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതോടെ മോശം കാലാവസ്ഥ മൂലമുള്ള പിഴവാണ് (കൺട്രോൾഡ് ഫ്ലൈറ്റ് ഇൻ ടു ടെറെയ്ൻ അഥവാ സി.എഫ്.ഐ.ടി) അപകട കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ചതിന്‍റെയും സാക്ഷികൾ നൽകിയ വിവരത്തിന്‍റെയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.

എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്‍റെ നേതൃത്തത്തിൽ മൂന്നു സൈനിക വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാങ്കേതിക തകരാർ, അട്ടിമറി, പൈലറ്റിന്‍റെ അശ്രദ്ധ എന്നിവയെല്ലാം അന്വേഷണ സംഘം തള്ളിക്കളഞ്ഞു.

കഴിഞ്ഞ ഡിസംബർ എട്ടിനാണ് സുലൂർ വ്യോമതാവളത്തിൽനിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് സർവിസസ് കോളജിലേക്ക് പോകുന്നതിനിടെ ബിപിൻ റാവത്തും ഭാര്യ മാധുലികയും 12 സൈനികരും സഞ്ചരിച്ച എം.ഐ -17വി അഞ്ച് ഹെലികോപ്ടർ തകരുന്നത്.

News Summary : Coonoor helicopter crash: The Air Force says the cause of the accident was weather change

TAGS :

Next Story