ദലിത് പെണ്‍കുട്ടി ബലാത്സഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം, വ്യാപക പ്രതിഷേധം; ചികിത്സ നിഷേധിച്ചത് ലജ്ജാകരമെന്ന് രാഹുല്‍ ഗാന്ധി
പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് രാഹുല്‍

പറ്റ്‌ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് പീഡനത്തിനരയാക്കിയത്. പെണ്‍കുട്ടിയെ ചോരവാര്‍ന്ന് അര്‍ദ്ധനഗനയായ നിലയില്‍ അമ്മയാണ് ആദ്യം കണ്ടെത്തിയത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പാര്‍ട്ണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പറ്റ്‌ന മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും ആറുമണിക്കൂര്‍ ആശുപത്രിയുടെ പുറത്ത് നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടിവന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഞായറാഴ്ചയാണ് മരിച്ചത്. ഇരുപതോളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മുസാഫര്‍പൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം കഴുത്തു മുറിച്ച് കൊലപ്പെടുത്താന്‍ ആയിരുന്നു പ്രതിയുടെ ശ്രമമെന്നും പോലീസ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആരോപിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്ക ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ മണിക്കൂറുകളോളം കിടത്തേണ്ടി വന്നത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലപാതകത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആവുകയാണ്.
മുസാഫര്‍പൂരില്‍ മീന്‍ വില്‍പ്പന നടത്തുന്നയാളാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി രോഹിത് സാഹ്നി. പെണ്‍കുട്ടിക്ക് ഭക്ഷണം വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ ഉറങ്ങുകയായിരുന്നു. അയല്‍ക്കാരോട് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പ്രതിക്കൊപ്പം സൈക്കിളില്‍ കണ്ടെത്തിയ വിവരം അമ്മയോട് പറഞ്ഞത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി എവിടെയാണെന്ന് പ്രതി വ്യക്തമാക്കിയത്.
ഉടന്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി പിഎംസിഎച്ചിലേക്ക് മാറ്റി. എന്നാല്‍ കിടക്കയില്ലെന്ന് പറഞ്ഞ് ആറ് മണിക്കൂര് ചികിത്സ നിഷേധിച്ച് പുറത്ത് നിര്‍ത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സ കിട്ടാതെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം തള്ളി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ പെണ്‍കുട്ടിക്ക് എല്ലാവിധം മെഡിക്കല്‍ പിന്തുണയും നല്‍കിയിരുന്നുവെന്ന് പിഎംസിഎച്ച് സുപ്രണ്ട് അഭിജിത്ത് സിങ് പറഞ്ഞു. പെണ്‍കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ആര്‍ജെഡി. 'മുസാഫര്‍പൂരില്‍ ബലാത്സംഗത്തെ അതിജീവിച്ച മകള്‍ മരിച്ചു. നിതീഷ് കുമാറിന്റെ ക്രൂരവും നിസ്സംഗവുമായ സംവിധാനം വിജയിച്ചു. സമ്പന്നരെയും ദരിദ്രരെയും വേര്‍തിരിക്കുന്ന സംവിധാനം വിജയിച്ചു, മനുഷ്യത്വം പരാജയപ്പെട്ടു,' ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് എക്സിലെ പോസ്റ്റില്‍ ആര്‍ജെഡി കുറിച്ചു. കൃത്യസമയത്ത് പെണ്‍കുട്ടിക്ക് ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ സുരക്ഷയും ജീവനും സംരക്ഷിക്കുന്നതില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നും സംഭവത്തില്‍ കടുത്ത നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തരവാദിത്വമില്ലാത്ത മുഖ്യമന്ത്രി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Adjust Story Font
16

