Quantcast

'ദാറുൽ ഉലൂം നിയമവിരുദ്ധമല്ല, പ്രചരിക്കുന്നത് വ്യാജ സന്ദേശം'; വിശദീകരണവുമായി സ്ഥാപന അധികൃതർ

സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമിനെയും കാണിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-26 11:33:50.0

Published:

26 Oct 2022 11:32 AM GMT

ദാറുൽ ഉലൂം നിയമവിരുദ്ധമല്ല, പ്രചരിക്കുന്നത് വ്യാജ സന്ദേശം; വിശദീകരണവുമായി സ്ഥാപന അധികൃതർ
X

ലഖ്നൗ: പ്രശസ്ത ഇസ്ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂം ദയൂബന്ദിനെ നിയമവിരുദ്ധ മദ്റസയായി ഉത്തർപ്രദേശ് ഭരണകൂടം പ്രഖ്യാപിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി സ്ഥാപന അധികൃതർ. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും ദാറുൽ ഉലൂം സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും സ്ഥാപനത്തിന്റെ വക്താവ് അഷ്‌റഫ് ഉസ്മാനി വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിൽ മതപരവും ആധുനികവുമായ വിദ്യാഭ്യാസം സ്ഥാപനത്തിൽ നൽകപ്പെടുന്നുണ്ടെന്നും നിയമവിരുദ്ധമാണോയെന്ന ചോദ്യം ഉദിക്കുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'ഇത്തരം സന്ദേശം പ്രചരിക്കുന്നത് സങ്കടകരമാണ്, രാജ്യത്താകമാനം 4000ത്തിലേറെ മദ്‌റസകൾക്ക് അഫിലിയേഷൻ നൽകിയ പ്രവർത്തിക്കുന്ന ഇസ്‌ലാമിക സർവകലാശാലയാണ് ദാറുൽ ഉലൂം' യു.പി മദ്‌റസ ബോർഡ് ചെയർമാൻ ഇഫ്തിഖാർ അഹമ്മദ് ജാവേദ് പറഞ്ഞു.

'നിയമവിരുദ്ധമാണോയെന്ന ചോദ്യം ഉയർന്നുവരുന്നേയില്ല. മൂന്നു തരത്തിലാണ് മദ്‌റസകൾ പ്രവർത്തിക്കുന്നത്. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് ഒരു രീതി. അല്ലെങ്കിൽ ട്രസ്റ്റ് ആക്ട് പ്രകാരമോ അതുമല്ലെങ്കിൽ ഭരണഘടനയുടെ 30ാം ആർട്ടിക്ൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഉത്തരവനുസരിച്ചോയാണ് മദ്‌റസകൾ പ്രവർത്തിക്കുന്നത്. ഈ മൂന്നു നിയമങ്ങളും ഇന്ത്യയിലുള്ളതാണ്. പുറംലോകത്തുള്ളതല്ല. ദാറുൽ ഉലൂം യൂണിവേഴ്‌സിറ്റി പാവങ്ങൾ വിദ്യാഭ്യാസം, താമസം എന്നിവ നൽകി വരുന്ന സ്ഥാപനമാണ്. അവരുടെ സ്വന്തം വരുമാനത്തിൽ നിന്നാണ് ചെലവുകൾ വഹിക്കുന്നത്' ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്‌ലിം പേഴ്‌സൺ ലോ ബോർഡ് അംഗവും ഇസ്‌ലാമിക് സെൻറർ ഓഫ് ഇന്ത്യ ചെയർമാനുമായ ഖാലിദ് റാഷിദ് ഫിറങ്കി മഹലി വ്യക്തമാക്കി.

ദാറൂൽ ഉലൂം യു.പി മദ്‌റസാ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ നിയമവിരുദ്ധമാണെന്നും സഹാറൻപൂർ ജില്ലാ ന്യൂനപക്ഷ കാര്യ ഓഫീസർ ശനിയാഴ്ച പറഞ്ഞിരുന്നു. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമിനെയും കാണിച്ചിരുന്നത്. യു.പി ഭരണകൂടത്തിനു കീഴിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തിരുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 307 മ്ദറസകളെക്കുറിച്ചുള്ള റിപ്പോർട്ട് ഭരണകൂടത്തിന് അയച്ചിട്ടുണ്ടെന്ന് സഹാറൻപൂർ ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫീസർ ഭരത് ലാൽ ഗോണ്ട് പ്രതികരിച്ചിരുന്നു. നിയമവിരുദ്ധമായതിനാൽ ദാറുൽ ഉലൂമിനു നൽകിവരുന്ന സ്‌കോളർഷിപ്പും മറ്റു പദ്ധതികളും പിൻവലിച്ചിട്ടുണ്ടെന്നും ഭാരത്ലാൽ അറിയിച്ചു.

സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സർവേ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ഥാപിതവർഷം, സ്ഥാപനനടത്തിപ്പുകാരായ സൊസൈറ്റി, പേര്, വരുമാനമാർഗം ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ജില്ലാ ഭരണകൂടം എന്തു തീരുമാനം കൈക്കൊണ്ടാലും അതിനനുസൃതമായി നിയമനടപടി സ്വീകരിക്കുമെന്നും ഭരത്ലാൽ ഗോണ്ട് കൂട്ടിച്ചേർത്തിരുന്നു. റിപ്പോർട്ട് പ്രകാരം 754 മദ്റസകളാണ് സഹാറൻപൂർ ജില്ലാ ഭരണകൂടത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 664 സ്ഥാപനങ്ങളിൽ അഞ്ചാതരംവരെയാണ് ക്ലാസുള്ളത്. 80 എണ്ണത്തിൽ എട്ടാംതരവും ബാക്കി പത്താം തരവും വരെ ക്ലാസുകളുമുണ്ട്.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കെടുക്കുമെന്ന് ഉത്തർപ്രദേശ് ഭരണകൂടം പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വിശദ സർവേ പുരോഗമിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റാണ് ഇതിനു നേതൃത്വം നൽകുന്നത്.

Darul Uloom Deoband Madrasa not illegal: Institutional authorities

TAGS :

Next Story