Quantcast

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ചു; അപകടമെന്ന ഭര്‍ത്താവിന്‍റെ കള്ളക്കഥ പൊലീസ് പൊളിച്ചു

ജൽനയിലെ മന്ത തഹസിൽ കർള ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി

MediaOne Logo

Web Desk

  • Published:

    30 Jun 2023 6:33 AM GMT

car fire
X

പ്രതീകാത്മക ചിത്രം

ജല്‍ന: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ കാറിനുള്ളിൽ സ്ത്രീയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, കൊലപാതകത്തിനും കള്ളക്കഥ പ്രചരിപ്പിച്ചതിനും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജൂൺ 24 ന് പുലർച്ചെ ബുൾധാന ജില്ലയിലെ ക്ഷേത്ര നഗരമായ ഷെഗാവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഭർത്താവ് ഭാര്യയെ കാറിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയത്.ജൽനയിലെ മന്ത തഹസിൽ കർള ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി.

ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം അപകടത്തിലാണ് യുവതി മരിച്ചതെന്ന് പ്രതി മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ''ഷെഗാവിലെ ഗജാനൻ മഹാരാജ് ക്ഷേത്രത്തിൽ നിന്ന് ഭാര്യയ്‌ക്കൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. ലോണാർ റോഡിലെ കർല ഗ്രാമത്തിന് സമീപം അവരുടെ വാഹനം പിന്നിൽ നിന്ന് പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കാർ നിർത്തി യുവാവ് വാൻ ഡ്രൈവറുമായി തർക്കത്തിലേർപ്പെട്ടു.ഇതിനിടയില്‍ കാറിന് പെട്ടെന്ന് തീപിടിക്കുകയും വാഹനത്തിന്റെ ഡോറുകൾ തുറക്കാനാകാതെ വന്നതോടെ ഭാര്യ അകത്ത് കുടുങ്ങി. തീവ്രശ്രമം നടത്തിയിട്ടും ഭാര്യയെ രക്ഷിക്കാനായില്ലെന്നും മരിച്ചുവെന്നുമാണ്'' പ്രതി പൊലീസിനോട് പറഞ്ഞ കഥ.

എന്നാൽ, ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി പൊലീസ് ഇൻസ്പെക്ടർ മരുതി ഖേദ്കർ പറഞ്ഞു.പ്രതി പറഞ്ഞതു പ്രകാരം കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്‍റെ ലക്ഷണമൊന്നും കണ്ടില്ല. അന്വേഷണത്തിനിടയില്‍ ഭര്‍ത്താവ് തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു. 13 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ആണ്‍കുഞ്ഞുണ്ടായില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യ സമ്മതിക്കാതെ വന്നപ്പോള്‍ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നും ഇതിന്‍റെ ഭാഗമായിരുന്നു ഷെഗാവ് സന്ദര്‍ശനമെന്നും പൊലീസ് പറഞ്ഞു. ഷെഗാവിൽ നിന്ന് കർളയിലേക്കുള്ള റോഡില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. രാത്രി കാറില്‍ മണ്ണെണ്ണ ഒഴിച്ചശേഷം പ്രതി തീ കൊളുത്തുകയായിരുന്നു.

TAGS :

Next Story