ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ഇരുപതോളം വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നെന്ന് നിഗമനം; പ്രദേശത്ത് ജാഗ്രതാ നിർദേശം
വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നുവീണതെന്നാണ് വിവരം

ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ കനത്ത മഴയെ തുടർന്ന് നാല് നിലകളുള്ള കെട്ടിടം തകർന്നുവീണു. വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നുവീണത്. ഇരുപതോളം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ഡൽഹി സർവകലാശാലയിലെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടമാണ് തകർന്നുവീണത്. പഴക്കവും മഴയുമാണ് കെട്ടിടം നിലംപൊത്താൻ കാരണമെന്നാണ് നിഗമനം. ഞായറാഴ്ചയായതിനാൽ കൂടുതൽ വിദ്യാർഥികളും പുറത്തുപോയിരുന്നില്ല. അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷി പറഞ്ഞു.
എൻഡിആർഎഫും പൊലീസും അഗ്നിശമനസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അഗ്നിശമനസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ലാബുകളും ഗർഡറുകളും നീക്കം ചെയ്യുന്നതിനായി ജെസിബികളും എത്തിച്ചിട്ടുണ്ട്.
മേഖലയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ആൾക്കൂട്ടത്തോട് ഒഴിഞ്ഞു പോകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. മറ്റു കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രത മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത നിർദേശിച്ചു.
Adjust Story Font
16

