Quantcast

ഡൽഹിയിൽ എ.എ.പി മുന്നേറ്റം; 132 സീറ്റുകളിൽ ലീഡ്

102 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    7 Dec 2022 6:24 AM GMT

ഡൽഹിയിൽ എ.എ.പി മുന്നേറ്റം; 132 സീറ്റുകളിൽ ലീഡ്
X

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എഎപി 66 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.132 സീറ്റുകളിളിലാണ് ആപ്പ് ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി 102 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 51 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് 10 സീറ്റുകളില്‍ മാത്രമാണ് ലീഡു ചെയ്യുന്നത്. നാല് സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. 250 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.


42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്. കഴിഞ്ഞ 15 വർഷമായി കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിയെ നിഷ്പ്രയാസം തോൽപ്പിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുക്കുമെന്നാണ് എല്ലാം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നത്. 250 സീറ്റുകളിൽ 149 മുതൽ 171 സീറ്റുകൾ വരെ എ.എ.പി നേടുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 61 മുതൽ 91 സീറ്റുകൾ വരെ നേടുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. കോൺഗ്രസ്‌ 3 മുതൽ 7 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.

ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം. 15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.

TAGS :

Next Story