അസമിലെ നാടുകടത്തൽ;ഹരജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി
ജസ്റ്റിസുമാരായ സജ്ഞയ് കാരോൾ, സതീശ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിക്കാരനോട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്.

ന്യൂഡൽഹി: വിദേശികളെന്ന് സംശയിക്കുന്നവരെ കൃത്യമായ പരിശോധനകൾ പോലുമില്ലാതെ അസാം സർക്കാർ കസ്റ്റഡിയിലെടുക്കുന്നു, നാടുകടത്തുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ തീരുമാനമെടുക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സജ്ഞയ് കാരോൾ, സതീശ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിക്കാരനോട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്.
നിങ്ങളെന്തു കൊണ്ട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചില്ലായെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജ്ഞയ് ഹെഗ്‌ഡേയോട് ബെഞ്ച് ചോദിച്ചു. ആൾ ബിടിസി മൈനോറിറ്റി സ്റ്റുഡൻസ് യൂണിയൻ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹരജിയെന്ന് ഹെഡ്‌ഗെ കോടതിയെ അറിയിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്.
ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകി. അഭിഭാഷകനായ അദീൽ അഹമ്മദ് മുഖേനെ സമർപ്പിച്ച ഹരജിയിൽ ഫെബ്രുവരി നാലിന്റെ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിദേശികളെന്ന് കണ്ടെത്തിയ 63പേരെ നാടുകടത്താൻ അസാമിനോട് നിർദേശിച്ചുള്ളതായിരുന്നു ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിദേശികളെന്ന് സംശയിക്കുന്നവരെ പൗരത്വ പരിശോധനയോ, വിദേശ ട്രൈബ്യൂണലിന്റെ പ്രസ്താവനയോ, നിയപരമായ പരിഹാരങ്ങളോ ഇല്ലാതെ വിവേചനപരമായ രീതിയിൽ നാടുകടത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നുവെന്നാണ് ഹരജിയിലെ ആരോപണം. വിദേശികളെ നാടുകടത്തുന്നതീനായി അസാം സർക്കാർ സ്വീകരിച്ചിരിക്കുന്ന നയം ഭരണഘടനയിലെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണെന്നും ജൂഡീഷ്യൽ കീഴ്‌വഴക്കങ്ങൾക്ക് എതിരാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
Adjust Story Font
16

