Quantcast

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ ആരെയും അറസ്റ്റ് ചെയ്തില്ല; ധർമ സൻസദ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആയുധമെടുക്കണമെന്ന വർഗീയവാദികളുടെ ആഹ്വാനത്തിന് നേരെ ഉത്തരാഖണ്ഡ് പൊലീസ് കണ്ണടച്ചതോടെ, കൂടുതൽ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്താൻ സംഘാടകര്‍ തീരുമാനിച്ചു

MediaOne Logo

Web Desk

  • Updated:

    2021-12-30 01:53:05.0

Published:

30 Dec 2021 1:46 AM GMT

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ ആരെയും അറസ്റ്റ് ചെയ്തില്ല; ധർമ സൻസദ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്
X

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനം നൽകിയ ധർമ സൻസദ് കൂടുതൽ സ്ഥലങ്ങളിൽ നടത്താൻ സംഘാടകർ തയ്യാറെടുക്കുന്നു. ജനങ്ങൾക്കിടയിൽ വിദ്വേഷം വമിപ്പിക്കുന്ന ഇത്തരം സൻസദുകൾ തടയണമെന്ന പരാതികളിൽ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം രാജ്യവ്യാപകമായി ഉയരുന്നു.

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആയുധമെടുക്കണമെന്ന വർഗീയവാദികളുടെ ആഹ്വാനത്തിന് നേരെ ഉത്തരാഖണ്ഡ് പൊലീസ് കണ്ണടച്ചതോടെ, കൂടുതൽ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്താൻ സംഘാടകര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സൻസദുകൾ ഹിന്ദു മഹാസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിയബാദിലെ ഡാസ്നയിലെ ശിവശക്തി ക്ഷേത്രത്തിൽ ജനുവരി ഒന്ന്, രണ്ട് തിയ്യതികളിലാണ് സൻസദ്. ഈ സമ്മേളനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ പരാതി നൽകിയെങ്കിലും ജില്ലാഭരണകൂടം നടപടിയെടുത്തിട്ടില്ല.

ഹരിയാനയിലെ കുരുക്ഷേത്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അടുത്ത സമ്മേളനങ്ങൾ. സമ്മേളനത്തിലെ മുഖ്യ പ്രസംഗികനായ യതി നരസിംഹ ഗിരിയുടെ പേരിൽ വിദ്വേഷ പ്രസംഗത്തിനും കേസെടുത്തില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി അടുപ്പം പുലർത്തുന്ന ആളാണ് നരസിംഹഗിരി. ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നതായി ആവർത്തിച്ചിട്ടും മൊഴി എടുക്കാനോ ഇയാളെ പ്രതിച്ചേർക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

നരസിംഹ ഗിരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ ഡൽഹിയിലെ ഉത്തരാഖണ്ഡ് ഭവൻ ഉപരോധിച്ചിരുന്നു. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു 76 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

TAGS :

Next Story