Quantcast

മാവോയിസ്റ്റ് ബന്ധം ; പ്രൊഫ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ ഹൈക്കോടതിയുടെ നാഗ്‍പൂര്‍ ബെഞ്ച് അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഉത്തരവിട്ടു

MediaOne Logo

Web Desk

  • Published:

    14 Oct 2022 6:24 AM GMT

മാവോയിസ്റ്റ് ബന്ധം ;  പ്രൊഫ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി
X

നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിലാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസർ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി. മുംബൈ ഹൈക്കോടതിയുടെ നാഗ്‍പൂര്‍ ബെഞ്ച് അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവ് ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ശാരീരിക അവശതയെ തുടർന്ന് വീൽചെയറിലായ സായിബാബ ഇപ്പോൾ നാഗ്‍പൂര്‍ സെൻട്രൽ ജയിലിലാണ്. കേസിലെ മറ്റ് അഞ്ച് പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ അവരെ ജയില്‍ മോചിതരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.

ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്.

2014ലാണ് കേസില്‍ സായ്ബാബ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോയിസ്റ്റുകളുമായി സായ്ബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു. 90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിക്കുന്ന സായിബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോയിസ്റ്റ് വിരുദ്ധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു.

TAGS :

Next Story