ലോക്സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിങ് അത്‍വാള്‍ ബി.ജെ.പിയില്‍
പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചത്

ചരണ്‍ജിത് സിങ് അത്‍വാള്‍ ജെ.പി നദ്ദക്കൊപ്പം
ഡല്‍ഹി: പഞ്ചാബ് മുൻ നിയമസഭാ സ്പീക്കറും ശിരോമണി അകാലിദൾ (എസ്എഡി) നേതാവുമായിരുന്ന ചരൺജിത് സിംഗ് അത്‍വാള്‍ ബി.ജെ.പിയില്‍ ചേർന്നു.പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി സ്വീകരിച്ചത്.
86 കാരനായ സിങ് ഏപ്രിൽ 19ന് എസ്എഡിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു. 2004 മുതൽ 2009 വരെ 14-ാം ലോക്‌സഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു അദ്ദേഹം. രണ്ടു തവണ പഞ്ചാബ് നിയമസഭയുടെ അസംബ്ലി സ്പീക്കറും ആയിരുന്നു.അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ചരൺജിത് സിംഗ് അത്‍വാളിന്‍റെ മകൻ ഇന്ദർ ഇഖ്ബാൽ സിംഗ് അത്‍വാള്‍ മെയ് 10 ന് നടക്കാനിരിക്കുന്ന ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മേയ് 13ന് ഫലം പ്രഖ്യാപിക്കും. കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
1999 മുതല്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ് ജലന്ധര്‍ മണ്ഡലം. 2020-ൽ എസ്എഡി ബന്ധം വിച്ഛേദിച്ചതിന് ശേഷം പഞ്ചാബിൽ ബി.ജെ.പി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അന്തരിച്ച സന്തോഖ് ചൗധരിയുടെ ഭാര്യ കരംജിത് കൗറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ആം ആദ്മിയില്‍ ചേർന്ന മുൻ നിയമസഭാംഗം സുശീൽ റിങ്കുവാണ് എഎപിയുടെ സ്ഥാനാർഥി.രണ്ട് തവണ എംഎൽഎയായ സുഖ്‍വിന്ദര്‍ കുമാർ സുഖിയാണ് ബിഎസ്പി പിന്തുണയുള്ള എസ്എഡി സ്ഥാനാർഥി.
VIDEO | Former Punjab Assembly Speaker and Shiromani Akali Dal leader Charanjit Singh Atwal joins BJP at party president J P Nadda's residence in Delhi. pic.twitter.com/D746w2PJVF
— Press Trust of India (@PTI_News) May 5, 2023
Adjust Story Font
16

