ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങളുടെ ബാധ്യത; പിതാവും മകളും വിഷം കഴിച്ച് മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
മകനെ സമീപത്തെ സുഹൃത്തിൻ്റെ കടയിലേക്ക് പറഞ്ഞയച്ചിന് ശേഷം ഭാര്യക്കും മകൾക്കും വിഷം കലക്കിയ ശീതളപാനീയം നൽകിയത്

- Published:
28 Feb 2026 10:58 AM IST

ഷാദോൾ: ഓൺലൈൻ ചൂതാട്ടത്തിൽ സമ്പാദ്യമെല്ലാം നഷ്ടമായി ലക്ഷങ്ങളുടെ ബാധ്യതയായതോടെ മകൾക്കും ഭാര്യക്കും വിഷം നൽകി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. മൊബൈൽ ഫോണുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വ്യാപാരിയായിരുന്ന ശങ്കർ ലാൽ ഏവിയേറ്റർ എന്ന ഓൺലൈൻ ചൂതാട്ട ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്നാണ് വൻ ബാധ്യത ഉണ്ടായത്. ശങ്കർലാലിനെ കൂടാതെ മകൾ സ്വാതിയും മരിച്ചിട്ടുണ്ട്. ഭാര്യ രാജകുമാരി അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
ബുധനാഴ്ചയാണ് സംഭവം. തൻ്റെ 15 വയസുകാരനായ മകൻ അനിതകിനെ സമീപത്തെ സുഹൃത്തിൻ്റെ കടയിലേക്ക് പറഞ്ഞയച്ചിന് ശേഷം ഭാര്യക്കും മകൾക്കും വിഷം കലക്കിയ ശീതളപാനീയം നൽകുകയായിരുന്നു. ശീതള പാനീയം കുടിച്ച ഉടൻ മൂവരും ഛർദിക്കാൻ തുടങ്ങുകയായിരുന്നു. ആദ്യം മകൾ സ്വാതിയാണ് മരിച്ചത്. സ്വാതിയുടെ സംസ്‌ക്കാര ചടങ്ങുകൾ കഴിഞ്ഞതിനെ പിന്നാലെ ശങ്കർലാലും മരിക്കുകയായിരുന്നു.
നേരത്തെ മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വലിയ ബിസിനസ് നടത്തിയിരുന്ന ആളാണ് ശങ്കർ ലാൽ.എന്നാൽ, ഓൺലൈൻ ചൂതാട്ടമായ 'ഏവിയേറ്റർ' ഗെയിമിന് അടിമപ്പെട്ടതോടെ ഇദ്ദേഹത്തിൻ്റെ സമ്പാദ്യമെല്ലാം നഷ്ടമായി. വലിയ തുകകൾ കടം വാങ്ങിയും ഇയാൾ ചൂതാടിയിരുന്നു. ഇതോടെ വലിയ ബാധ്യതയായി. ലക്ഷങ്ങളുടെ
ബാധ്യതയായതോടെ വലിയ ഷോപ്പിൽ നിന്ന് റോഡരികിലെ ചെറിയ കച്ചവടത്തിലേക്ക് ഇയാൾക്ക് മാറേണ്ടി വന്നു. ശങ്കർ ലാലിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പൊലീസിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. പലപ്പോഴായി 1000 മുതൽ 5000 രൂപ വരെ സ്ഥിരമായി പിൻവലിച്ചിരുന്നു. ഇത് ചൂതാട്ട ഗെയിമിൽ ബെറ്റ് വെക്കാൻ ഉപയോഗിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.
Adjust Story Font
16
