ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു
നമ്പി നാരായണൻ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു. ദീർഘ നാളായി അർബുദ ബാധിതയായിരുന്ന ഫൗസിയ ശ്രീലങ്കയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതം മൂലമാണ് മരിച്ചത്.
1994ലാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട് ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 1997 ഡിസംബർ വരെ ഇവർ ജയിൽവാസം അനുഭവിച്ചു. നമ്പി നാരായണൻ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായിരുന്ന ഫൗസിയ നൂറോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1985-ൽ സിദ്ധ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു. 2008-ലെ ഗൗമി ഫിലിം അവാർഡ്‌സിൽ വലോബി എംഗെയ്‌നാമയിലെ പ്രകടനത്തിനും 2019-ലെ ഗൗമി ഫിലിം അവാർഡ്‌സിൽ ഹദ്ദുവിലെ പ്രകടനത്തിനും ഫൗസിയ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Adjust Story Font
16

