രാഷ്ട്രപതിക്ക് അയച്ച കത്തിൽ ശുഭപ്രതീക്ഷ; സോനം വാങ്ചുക്കിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഭാര്യ ഗീതാഞ്ജലി ആങ്മോ
വാങ്ചുക്കുമായി കൂടിക്കാഴ്ചക്ക് അവസരം നൽകണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അയച്ച കത്തിന് മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി.

ഗീതാഞ്ജലി ആങ്മോ Photo|Special Arrangement
ലഡാക്ക്: സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് അറസ്റ്റിലായ സോനം വാങ്ചുക്കിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഭാര്യ ഗീതാഞ്ജലി ആങ്മോ. വാങ്ചുക്കുമായി കൂടിക്കാഴ്ചക്ക് അവസരം നൽകണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അയച്ച കത്തിന് മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി. നിയമ പോരാട്ടത്തിന് മുതിർന്ന അഭിഭാഷകരേയും സമീപിച്ചിട്ടുണ്ട്.
അതേസമയം, വാങ്ചുക്കിനെതിരായ നടപടി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഭരണകൂടം ആവർത്തിച്ചു. വാങ്ച്ചുക്കിനെ കേന്ദ്രം വേട്ടയാടുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ലഡാക്ക് ഭരണകൂടത്തിന്റെ വിശദീകരണം. പൊലീസും അന്വേഷണ ഏജൻസികളും മുന്നോട്ടുപോകുന്നത് ചട്ടങ്ങൾ പാലിച്ചാണ്. നിഷ്പക്ഷമായ അന്വേഷണത്തിന് എല്ലാവരും സാഹചര്യമൊരുക്കണം എന്ന് ലഡാക്ക് ഭരണകൂടം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും ലഡാക്കിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിന് കാരണമായെന്ന് ആരോപിച്ച് ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വാങ്‌ചുക്കിനെ ലേ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതായാണ് സൂചന. രാജസ്ഥാനിലേക്കോ ഡൽഹിയിലേക്കോ മാറ്റുമെന്നാണ് സൂചന.
ലഡാക്കിന് സംസ്ഥാന പദവിയും സ്വയം ഭരണവും ആവശ്യപ്പെട്ട് ലേയിൽ നടന്ന ഹർത്താൽ അക്രമാസക്തമായതിനെ തുടർന്ന് നാലുപേരാണ് കൊല്ലപ്പെട്ടത്.ലഡാക്കിൽ സമാധാന ചർച്ചകൾക്കായുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും വീണ്ടും ചർച്ചക്ക് എത്തിക്കാനാണ് ശ്രമം. പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ കർഫ്യുവിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.
Adjust Story Font
16

