Quantcast

'നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നത്'; കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-11 08:33:12.0

Published:

11 May 2022 8:01 AM GMT

നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നത്; കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ
X

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന അവകാശവാദവുമായി കേന്ദ്രം സുപ്രിംകോടതിയിൽ. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്.

രാജ്യദ്രോഹ നിയമം നിന്ദ്യമാണ് എന്നും ഒരുഘട്ടം പിന്നിടുമ്പോൾ ഇത് ഒഴിവാക്കേണ്ടി വരുമെന്നും നെഹ്‌റു പറഞ്ഞതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് സോളിസിറ്റർ ജനറലിന്റെ വാദം. 'പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാൻ കഴിയാത്തതാണ് നിലവിലെ ഗവൺമെന്റ് ചെയ്യുന്നത്' എന്നാണ് തുഷാർ മേത്ത അവകാശപ്പെട്ടത്.

സർക്കാർ വാദത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. 'ശരിയാണ് സർ, നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല. സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല. വിയോജിച്ചവരെ തുറുങ്കിലടച്ചിട്ടില്ല. പട്ടിക നീണ്ടതാണ്' - അവർ ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, ചരിത്രപരമായ വിധികളിലൊന്നിൽ 152 വർഷം നീണ്ട രാജ്യദ്രോഹ നിയമം (124എ) മരവിപ്പിക്കാൻ സുപ്രിംകോടതി തീരുമാനിച്ചു. ശിക്ഷാ നിയമത്തിലെ ഈ വകുപ്പ് ഉപയോഗിച്ച് കേസെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. നിയമപ്രകാരം വിചാരണ നേരിടുന്നവർക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവർ അംഗങ്ങളുമായ ബഞ്ച് ഇടക്കാല ഉത്തരവിൽ അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ വാദങ്ങൾ തള്ളിയായിരുന്നു സുപ്രിം കോടതി ഉത്തരവ്. നിയമം മാറ്റേണ്ട കാര്യമില്ലെന്നും ദുരുപയോഗം തടയാൻ മാർഗരേഖ കൊണ്ടുവന്നാൽ മതിയെന്നുമായിരുന്നു സർക്കാറിന്റെ ആദ്യ വാദം. എന്നാൽ നിയമം പുനഃപരിശോധിക്കാമെന്ന് സർക്കാർ പിന്നീട് കോടതിയെ അറിയിക്കുകയായിരുന്നു.

എന്താണ് 124എ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870 ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ. പൊതു സമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റു ആവിഷ്‌കാരങ്ങൾ എന്നിവയാണ് രാജ്യദ്രോഹമാകുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

അക്രമത്തിന് പ്രേരണ നൽകുമ്പോൾ മാത്രമാണ് 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താനാകുക എന്ന് 1962ലെ കേദാർനാഥ് കേസിൽ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നെങ്കിലും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.

TAGS :

Next Story