Quantcast

'ദേശീയപതാക നിർമിക്കുന്നത് മുസ്‌ലിംകൾ; അവർക്ക് പണം നൽകരുത്'; 'ഹർ ഘർ തിരംഗ' ബഹിഷ്‌ക്കരിക്കാൻ ആഹ്വാനവുമായി യതി നരസിംഹാനന്ദ്

''ദേശീയപതാകയെ തന്നെ ബഹിഷ്‌ക്കരിക്കണം. ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടത്.''-വിവാദ വിഡിയോയിൽ നരസിംഹാനന്ദ്

MediaOne Logo

Web Desk

  • Published:

    12 Aug 2022 10:27 AM GMT

ദേശീയപതാക നിർമിക്കുന്നത് മുസ്‌ലിംകൾ; അവർക്ക് പണം നൽകരുത്; ഹർ ഘർ തിരംഗ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനവുമായി യതി നരസിംഹാനന്ദ്
X

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഹർ ഘർ തിരംഗ' ബഹിഷ്‌ക്കരിക്കാൻ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ്. ദേശീയപതാക നിർമിക്കുന്നത് മുസ്‌ലിംകളാണെന്നും അതിനാൽ ഹിന്ദുക്കൾ ആരും അത് വാങ്ങരുതെന്നുമാണ് നരസിംഹാനന്ദിന്റെ ആഹ്വാനം. മുസ്‌ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണവും നടത്തുന്നുണ്ട് നരസിംഹാനന്ദ്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലാണ് നരസിംഹാനന്ദിന്റെ പരാമർശങ്ങൾ. ബംഗാളിൽനിന്നുള്ള സലാഹുദ്ദീൻ എന്നു പേരുള്ള ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽനിന്നാണ് കാംപയിനിനായി കൂടുതൽ പതാക എത്തുന്നതെന്ന് വിഡിയോയിൽ പറയുന്നു. ഹിന്ദുക്കളുടെ പണംകൊണ്ട് മുതലാളിമാരാകുന്ന മുസ്‌ലിംകൾ ആ പണം ഹിന്ദുക്കളെ തന്നെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നും നരസിംഹാനന്ദ് ആരോപിക്കുന്നു.

''ഹിന്ദുക്കളോട് ഒരു അപേക്ഷയുണ്ട്. ദേശീയപതാകയുടെ പേരിൽ ഒരു വലിയ കാംപയിൻ ഇപ്പോൾ രാജ്യത്ത് നടക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ് അത് നടത്തുന്നത്. ഈ കാംപയിനിനായി ഏറ്റവും കൂടുതൽ പതാക ഓർഡർ ചെയ്തിരിക്കുന്നത് ബംഗാളിൽനിന്നുള്ള ഒരു കമ്പനിയിൽനിന്നാണ്. സലാഹുദ്ദീൻ എന്നു പേരുള്ള ഒരു മുസ്‌ലിമാണ് അതിന്റെ ഉടമ.''-നരസിംഹാനന്ദ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

മുസ്‌ലിംകൾക്ക് പണം നൽകുന്ന ഈ പതാക കാംപയിൻ ബഹിഷ്‌ക്കരിക്കണം. വീട്ടിൽ പതാക കെട്ടണമെങ്കിൽ ഏതെങ്കിലും പഴയത് എവിടെയെങ്കിലും ഉണ്ടെങ്കിൽ എടുത്തുവയ്ക്കുക. ഈ വഴിക്ക് സലാഹുദ്ദീന് ഒരു പൈസ പോലും നൽകരുത്. ഈ നേതാക്കന്മാർക്ക് ഒരു പാഠംകൂടിയാകണമത്. ദേശീയപതാകയെ തന്നെ ബഹിഷ്‌ക്കരിക്കണം. ഈ കൊടിയാണ് നിങ്ങളെ നശിപ്പിച്ചത്. എല്ലാ ഹിന്ദുവിന്റെ വീട്ടിലും ഭഗവധ്വജമാണ് ഉണ്ടാകേണ്ടതെന്നും നരസിംഹാനന്ദ് ആഹ്വാനം ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ കപടന്മാർ ഹിന്ദുക്കളാണ്. മുസ്‌ലിംകളുടെ വാണിജ്യ സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നവർ ഭരണത്തിലെത്തിയാൽ സർക്കാർ കരാറുകൾ പോലും മുസ്‌ലിംകൾക്കാണ് നൽകുന്നത്. നിങ്ങളുടെ പണംകൊണ്ട് തന്നെ മുസ്‌ലിംകളെ പണക്കാരാക്കി നിങ്ങളുടെ മക്കളുടെ കൊലയ്ക്ക് ഉത്തരവാദിയാകരുത്. ഹിന്ദുക്കളുടെ പണം മുസ്‌ലിംകൾ ജിഹാദിനു വേണ്ടി സക്കാത്ത് നൽകുകയാണ് ചെയ്യുന്നത്. ആ സക്കാത്ത് ഉപയോഗിച്ചാണ് നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും അന്ത്യംകുറിക്കുന്നത്-വിഡിയോയിൽ ആരോപിക്കുന്നു.

വിദ്വേഷ പ്രസംഗത്തിലൂടെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ഹിന്ദുത്വ പുരോഹിതനാണ് യതി നരസിംഹാനന്ദ്. മുസ്‌ലിം വശംഹത്യയ്ക്ക് ആഹ്വാനമുണ്ടായ, ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാർ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. പരിപാടിക്കെതിരെ വൻ വിമർശനമുയർന്നതിനു പിന്നാലെ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വിവാദം സൃഷ്ടിച്ചിരുന്നു.

Summary: Muslims make flags for 'Har Ghar Tiranga', boycott them: controversial Hindutva seer Yati Narsinghanand

TAGS :

Next Story