Quantcast

ഹരിദ്വാർ വിദ്വേഷ പ്രസംഗം: നരസിംഹാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഹരിദ്വാറിലെ ധരം സൻസദിന്റെ മുഖ്യസംഘാടകനായിരുന്നു നരസിംഹാനന്ദ്. ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം നേരത്തേയും നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    20 Jan 2022 1:52 PM GMT

ഹരിദ്വാർ വിദ്വേഷ പ്രസംഗം: നരസിംഹാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
X

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ യതി നരസിംഹാനന്ദിന്റെ ജാമ്യാപേക്ഷ ഉത്തരാഖണ്ഡ് കോടതി തള്ളി. ഡിസംബറിൽ നടന്ന ധരംസൻസദിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ജനുവരി 15 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഐ.പി.സി സെക്ഷൻ 295 (മതവികാരം വ്രണപ്പെടുത്തൽ), 509 (സ്ത്രീകളെ അപമാനിയ്ക്കൽ), 504 (സമാധാനം തകർക്കാൻ ലക്ഷ്യമിട്ട് മനപ്പൂർവം പ്രകോപനം സൃഷ്ടിക്കൽ), സെക്ഷൻ 153എ (മതം, ജാതി അടക്കം എന്തിന്റെയെങ്കിലും പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കൽ) തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.

ഹരിദ്വാറിലെ ധരം സൻസദിന്റെ മുഖ്യസംഘാടകനായിരുന്നു നരസിംഹാനന്ദ്. ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം നേരത്തേയും നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും സമ്മേളനത്തിൽ തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു. ഡിസംബർ 17 മുതൽ 19 വരെയായിരുന്നു സമ്മേളനം. സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുത്തു. പക്ഷെ നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നരസിംഹാനന്ദിന് പുറമേ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ തുടങ്ങി 10 പേർക്കെതിരെയാണ് ജ്വാലാപൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.


TAGS :

Next Story