Quantcast

'മയക്കുമരുന്ന് പിടികൂടിയില്ല, എന്നിട്ടും നൈജീരിയന്‍ സ്വദേശിയെ പ്രതിയാക്കി, വെള്ളപേപ്പറില്‍ ഒപ്പിടാന്‍ എന്നെ നിര്‍ബന്ധിച്ചു': വാങ്കഡെക്കെതിരെ മറ്റൊരു സാക്ഷി

ശേഖര്‍ കാംബ്ലെ എന്നയാളാണ് ആരോപണം ഉന്നയിച്ചത്.

MediaOne Logo

Web Desk

  • Published:

    27 Oct 2021 12:17 PM GMT

മയക്കുമരുന്ന് പിടികൂടിയില്ല, എന്നിട്ടും നൈജീരിയന്‍ സ്വദേശിയെ പ്രതിയാക്കി, വെള്ളപേപ്പറില്‍ ഒപ്പിടാന്‍ എന്നെ നിര്‍ബന്ധിച്ചു: വാങ്കഡെക്കെതിരെ മറ്റൊരു സാക്ഷി
X

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം. വെള്ളപേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി ലഹരിമരുന്ന് കേസിലെ മറ്റൊരു സാക്ഷി കൂടി രംഗത്തെത്തി. ശേഖര്‍ കാംബ്ലെ എന്നയാളാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ പ്രഭാകര്‍ സെയില്‍ എന്നയാളും സമാന ആരോപണം ഉന്നയിച്ചിരുന്നു.

നവി മുംബൈ സ്വദേശിയാണ് ശേഖര്‍ കാംബ്ലെ. ഈ വര്‍ഷം ആദ്യം നൈജീരിയൻ കമ്മ്യൂണിറ്റി കിച്ചണിൽ റെയ്ഡ് നടത്തി ഒരാളെ ലഹരി കേസില്‍ പിടികൂടിയ സംഭവത്തില്‍ തന്നെ 12 വെള്ളപേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും അതിലെന്താണ് എന്‍സിബി ഉദ്യോഗസ്ഥര്‍ എഴുതിയതെന്ന് അറിയില്ലെന്നും ശേഖര്‍ കാംബ്ലെ പറഞ്ഞു. അന്ന് ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരെയാണ് എന്‍സിബി കസ്റ്റഡിയിലെടുത്തത്. കുട്ടിയെ അടുത്ത ദിവസം പോകാന്‍ അനുവദിച്ചു. നൈജീരിയന്‍ സ്വദേശിയായ കിംഗ്സ്ലി ഉക്വുസയില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നില്ല. എന്നിട്ടും 60 ഗ്രാം എംഡി പിടികൂടിയെന്ന് കേസെടുത്തു. സാക്ഷിയായി തന്‍റെ പേരാണ് ചേര്‍ത്തത്. സാക്ഷി എന്ന നിലയില്‍ പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ അതിലെന്താണ് എഴുതിയതെന്ന് കണ്ടിട്ട് ഒപ്പിടാമെന്ന് താന്‍ പറഞ്ഞു. ആദ്യം ഒപ്പിടൂ, പിന്നീട് എഴുതിച്ചേര്‍ക്കുമെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് താനും സുഹൃത്തും പേപ്പറുകളില്‍ ഒപ്പിട്ടുമടങ്ങിയെന്നും ശേഖര്‍ കാംബ്ലി പറഞ്ഞു. സമാനമായ അനുഭവം പ്രഭാകര്‍ സെയില്‍ എന്നയാള്‍ പറഞ്ഞതു കേട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ശേഖര്‍ കാംബ്ലെ വ്യക്തമാക്കി.

അന്ന് പിടികൂടിയ നൈജീരിയന്‍ സ്വദേശിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും നവി മുംബൈയിലെ ഒരു പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഇയാളെന്നും എന്‍സിബി പറഞ്ഞിരുന്നു. ഇന്നലെ പേരു വെളിപ്പെടുത്താത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന് അയച്ച കത്തില്‍ ഈ കേസും പരാമര്‍ശിച്ചിരുന്നു. സമീര്‍ വാങ്കഡെ നിരപരാധികളെ കേസില്‍പ്പെടുത്തിയെന്നാണ് കത്തിലെ ആരോപണം. പല റെയ്ഡുകളും നടപടിക്രമം പാലിച്ചല്ലെന്നും ബോളിവുഡ് താരങ്ങളെ കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും കത്തില്‍ ആരോപണമുണ്ടായിരുന്നു.

നൈജീരിയന്‍ സ്വദേശിയുടെ കേസില്‍ താന്‍ സാക്ഷിയായതിനാൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാൽ എന്ത് പറയും എന്നാണ് ശേഖര്‍ കാംബ്ലെയുടെ ചോദ്യം. ആ പേപ്പറുകളിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്കറിയില്ല. താന്‍ തെറ്റായ സാക്ഷിമൊഴി നല്‍കിയെന്ന് കോടതിക്ക് തോന്നിയാല്‍ തന്നെ ശിക്ഷിക്കില്ലേ എന്നും കാംബ്ലെ ചോദിക്കുന്നു.

"ഇന്നലെ രാത്രി ഒരു എൻസിബി ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടെന്നും എൻസിബി ഓഫീസിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു""- കാംബ്ലെ പറഞ്ഞു. എന്ത് അന്വേഷണവും നേരിടാനും എവിടെയും ഇക്കാര്യം ഏറ്റുപറയാനും തയ്യാറാണെന്ന് ശേഖര്‍ കാംബ്ലെ പറഞ്ഞു.

സാക്ഷിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാന്‍ സമീര്‍ വാങ്കഡെ തയ്യാറായില്ല. കോടതിയില്‍ മറുപടി നല്‍കുമെന്ന് വാങ്കഡെ പറഞ്ഞു.

TAGS :

Next Story