Quantcast

ലക്ഷ്യം ' ഫ്യൂച്ചർ റെഡി ഫോഴ്‌സ് '; 'ഭൈരവ് ബറ്റാലിയൻ', 'ശക്തി ബാൺ' റെജിമെൻ്റ് യൂനിറ്റുകൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം

ഇൻഫൻട്രി വിഭാഗത്തിനും സ്‌പെഷ്യൽ ഫോഴ്‌സിനും ഇടയിലുള്ള വിടവ് നികത്താനാണ് ഭൈരവ് ബറ്റാലിയൻ രൂപീകരിച്ചിരിക്കുന്നത്

MediaOne Logo
ലക്ഷ്യം  ഫ്യൂച്ചർ റെഡി ഫോഴ്‌സ് ; ഭൈരവ് ബറ്റാലിയൻ, ശക്തി ബാൺ റെജിമെൻ്റ് യൂനിറ്റുകൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം
X

ജയ്പൂർ: മാറുന്ന ലോകസാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കും അനുയോജ്യമായി ഇന്ത്യൻ സൈന്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ജയ്പൂരിൽ നടന്ന 78-ാമത് കരസേനാ ദിന പരേഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യയും അത്യാധുനിക ആയുധങ്ങളും സമന്വയിപ്പിച്ച് ഇന്ത്യൻ സൈന്യം ഒരു 'ഫ്യൂച്ചർ റെഡി' ഫോഴ്‌സായി മാറുകയാണെന്ന് ജനറൽ ദ്വിവേദി പറഞ്ഞു.

ഈ ലക്ഷ്യം പൂർത്തിയാക്കാനായി 'ഭൈരവ് ബറ്റാലിയൻ' 'ശക്തി ബാൺ റെജിമെന്റ്'തുടങ്ങിയ പുതിയ യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇൻഫൻട്രി വിഭാഗത്തിനും സ്‌പെഷ്യൽ ഫോഴ്‌സിനും ഇടയിലുള്ള വിടവ് നികത്താനാണ് ഭൈരവ് ബറ്റാലിയൻ രൂപീകരിച്ചിരിക്കുന്നത്. ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ശക്തി ബാൺ റെജിമെന്റ്. സൈനിക ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ടത് ഒരു തന്ത്രപരമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് റഷ്യ-ഉക്രെയ്ൻ സംഘർഷം തെളിയിക്കുന്നു. ഏതാനും ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ നീളുന്ന പോരാട്ടങ്ങൾക്കായി സൈന്യം തയ്യാറായിരിക്കണം. ഇതിനായി തദ്ദേശീയമായ ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകും. ചരിത്രപ്രസിദ്ധമായ പ്രദേശമായതിനാലാണ് ആർമി ഡേ പരേഡിനായി രാജസ്ഥാനെ തെരഞ്ഞെടുത്തത്. സാങ്കേതികവിദ്യ കാര്യക്ഷമത വർദ്ധിപ്പിക്കുമെങ്കിലും അത് മനുഷ്യശക്തിക്ക് പകരമാവില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.

TAGS :

Next Story