Quantcast

'അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബറോടെ സാധാരണ നിലയിലേക്ക്'; വ്യോമയാന സെക്രട്ടറി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    24 Nov 2021 2:37 PM GMT

അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബറോടെ സാധാരണ നിലയിലേക്ക്; വ്യോമയാന സെക്രട്ടറി
X

കോവിഡ് കാരണം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിയെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. 'അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും അടുത്തുതന്നെ, ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു'- രാജീവ് ബന്‍സാല്‍ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡിജിസിയുടെ അനുമതിയോടെ അന്താരാഷ്‌ട്ര സർവീസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.

രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മേയിലാണ് സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്. പരമാവധി 33 ശതമാനം വരെ സർവീസ് നടത്താൻ എയർലൈനുകൾക്ക് ആദ്യം അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറോടെ ആ പരിധി ക്രമേണ 80 ശതമാനമായി ഉയർത്തുകയായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം ഈ വർഷം ജൂണിൽ നിരക്ക് 50 ശതമാനമായി കുറച്ചു.

TAGS :

Next Story