Quantcast

ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭിഭാഷകന്‍

പഞ്ചാബിലെ ഖദൂർ സാഹിബിൽ നിന്നും മത്സരിച്ചേക്കുമെന്ന് അമൃത്പാലിന്‍റെ അഭിഭാഷകനായ രാജ്‍ദേവ് സിങ് ഖല്‍സ ബുധനാഴ്ച അറിയിച്ചു

MediaOne Logo

Web Desk

  • Published:

    25 April 2024 5:31 AM GMT

Amritpal Singh
X

അമൃത്പാല്‍ സിങ്

ചണ്ഡീഗഡ്: അസമിലെ ദിബ്രുഗഢ് ജയിലിൽ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭിഭാഷകന്‍. പഞ്ചാബിലെ ഖദൂർ സാഹിബിൽ നിന്നും മത്സരിച്ചേക്കുമെന്ന് അമൃത്പാലിന്‍റെ അഭിഭാഷകനായ രാജ്‍ദേവ് സിങ് ഖല്‍സ ബുധനാഴ്ച അറിയിച്ചു.

''വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'' നടപടിക്രമങ്ങൾ ആരംഭിച്ചാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ഖൽസ കൂട്ടിച്ചേർത്തു."ഞങ്ങൾ വളരെക്കാലമായി അദ്ദേഹത്തെ കണ്ടിട്ട്. നാളെ ദിബ്രുഗഢ് ജയിലിൽ വെച്ച് അദ്ദേഹത്തെ കാണും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അമൃത് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവില്ല. അമൃത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ഞങ്ങൾ അനുകൂലിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ കണ്ട് ചർച്ച ചെയ്തതിന് ശേഷം മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും പറയാൻ കഴിയൂ'' അമൃത്പാലിന്‍റെ പിതാവ് ടാർസെം സിങ് പറഞ്ഞു.

മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാൽ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതർ വെളിപ്പെടുത്തിയിരുന്നു. അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രു​ഗഢ് ജയിലിൽ എത്തിക്കുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസെവാലെയുടെ പിതാവ് ബൽക്കൗർ സിംഗ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബട്ടിൻഡ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ ബൽകൗറോ കുടുംബമോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

TAGS :

Next Story