കാര്‍ഗില്‍ വിജയദിനം; ഐതിഹാസിക വിജയത്തിന് 22 വയസ്
1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു
കാർഗിൽ യുദ്ധം നടന്നിട്ട് ഇന്നേക്ക് 22 വർഷം. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കാൻ 527 വീര സൈനികരാണ് ജീവൻ ത്യജിച്ചത്.
കാർഗിൽ യുദ്ധം, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന്. ഏറ്റവും കഠിനമായ പർവത പ്രദേശങ്ങളിലെ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യം അവരുടെ പോരാട്ട വീര്യം പ്രദർശിപ്പിച്ച യുദ്ധം. 1999 മെയ് രണ്ടിനാണ് യുദ്ധത്തിന്‍റെ തുടക്കം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. സൈന്യത്തിന് വിവരം ലഭിക്കുമ്പോഴേക്കും പാക് സൈന്യം ഇന്ത്യൻ അതിർത്തിയിലെത്തിയിരുന്നു. പാക് നുഴഞ്ഞു കയറ്റത്തെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.
പിന്തുണയായെത്തിയ നാവിക സേന പാക് തുറമുഖങ്ങൾ ഉപരോധിച്ചു. 72 ദിവസം നീണ്ട യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. ഇന്ത്യൻ സൈന്യത്തിന്‍റെ കണക്കനുസരിച്ച് 1200 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ വിക്രം ബത്ര , ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവർ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് പാകിസ്താന് മേൽ ഇന്ത്യവിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. ദ്രാസിൽ ഇന്ത്യൻ വിജയ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിജയപതാക ഇന്നും ദ്രാസിൽ പറക്കുന്നു.
Adjust Story Font
16